
തൃശൂർ: പുതിയ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കാതെ നിശബ്ദത തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിലെത്തിയ അദ്ദേഹം ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള കടുത്ത അതൃപ്തി അദ്ദേഹത്തിന്റെ ശരീരഭാഷയിൽ പ്രകടമായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ മൗനം ഗുരുവായൂരിലും അദ്ദേഹം തുടരുകയാണ്. പുതിയ മുഖ്യമന്ത്രിക്ക് ആശംസകൾ നേരുന്നുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ പുഞ്ചിരിയോടെ അദ്ദേഹം മുറിയിലേക്കാണ് പോയത്. രാവിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം മാദ്ധ്യമളെ കാണാനോ പ്രതികരിക്കാനോ തയ്യാറായിട്ടില്ല. നിർണായകമായ സി.എൽ.പി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
ഏറ്റവും അടുത്ത അനുയായികളും പ്രദേശത്തെ ഏതാനും മുതിർന്ന കോൺഗ്രസ് നേതാക്കളും മാത്രമാണ് നിലവിൽ ചെന്നിത്തലയ്ക്കൊപ്പമുള്ളത്. ഗുരുവായൂരിലെ പരിചിതരായ നാട്ടുകാരോട് പോലും കാര്യമായ സംസാരത്തിന് നിൽക്കാതെ അദ്ദേഹം മുറിക്കുള്ളിലേക്ക് മാറുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഒരു വിധത്തിലുള്ള രാഷ്ട്രീയ പ്രതികരണങ്ങൾക്കും അദ്ദേഹം തയ്യാറല്ലെന്നാണ് സൂചന. വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പം മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷംവരെ പരിഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |