'അപ്പോഴത്തെ ദേഷ്യത്തിൽ മൊഴി നൽകി'; ആറ് പോക്‌സോ കേസുകളിൽ അദ്ധ്യാപകന് 171ാം  നാൾ  ജാമ്യം

Tuesday 06 May 2025 1:26 PM IST

തിരുവനന്തപുരം: വിചാരണക്കിടെ പരാതിക്കാർ കൂറുമാറിയതിനെത്തുടർന്ന് ആറ് പോക്‌സോ കേസുകളിൽ ജയിൽവാസം അനുഭവിക്കുകയായിരുന്ന അദ്ധ്യാപകന് 171ാം നാൾ ജാമ്യം. തിരുവനന്തപുരത്തെ യുപി സ്‌കൂൾ അദ്ധ്യാപകനായ ബിനോജ് കൃഷ്ണക്കാണ് ജാമ്യം ലഭിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് നടപടി.

അദ്ധ്യാപകൻ തങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്‌പർശിച്ചെന്ന് പൊലീസിന് മുൻപ് നൽകിയ മൊഴിയാണ് വിദ്യാർത്ഥിനികൾ വിചാരണക്കിടെ തിരുത്തിയത്. അന്നത്തെ ദേഷ്യത്തിന് മൊഴി കൊടുക്കുകയായിരുന്നു എന്നാണ് വിദ്യാർത്ഥിനികൾ പറഞ്ഞത്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയിൽ നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന അദ്ധ്യാപകനെ കഴിഞ്ഞ നവംബർ 11നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രവും സമർപ്പിച്ചു.

സ്‌കൂളിൽ നടത്തിയ കൗൺസലിംഗിനിടെയായിരുന്നു അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ വെളിപ്പെടുത്തൽ നടത്തിയത്. പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആറ് പോക്‌സോ കേസുകളായിരുന്നു പൊലീസ് രജിസ്റ്റർ ചെയ്തത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തെ ഒരു ലോഡ്‌ജിൽ നിന്നാണ് ബിനോജിനെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസിലായതോടെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതിനുശേഷമാണ് ബിനോജിനെ കസ്റ്റഡിയിലെടുത്തത്.