മഴ, പനി... നാളെ സ്കൂളും തുറക്കും

Sunday 31 May 2026 4:04 AM IST

തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്താകെ പെയ്തത് ശക്തമായ മഴ. എപ്പോൾ വേണമെങ്കിലും കാലവർഷത്തിന്റെ ആരവത്തോടെ പെരുമഴയാവാം.

ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് നാളെ മുതൽ സ്കൂളുകളിലേക്കു പോകുന്നത്. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ രക്ഷിതാക്കൾ ആശങ്കയിലാണ്. കനത്ത മഴ കണക്കിലെടുത്ത് പ്രവേശനോത്സവം മുൻ വർഷങ്ങളിൽ സർക്കാർ മാറ്റി വച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണ് ഇന്നലെ വിവിധ പ്രദേശങ്ങളിലുണ്ടായത്.

നിലവിലെ കാലാവസ്ഥാ പ്രവചനപ്രകാരം ജൂൺ ഒന്നിന് പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ ശക്തായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. ഇതിന് വ്യത്യാസം വരാം. ഇന്നലെ തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ പെയ്തു തുടങ്ങിയപ്പോഴാണ് ഓറഞ്ച് അലർട്ട് നൽകിയത്. റോഡുകളെ മുക്കിയ മഴയായിരുന്നു.

പകർച്ച പനി പടർന്നു പിടിക്കുന്ന സാഹചര്യം കൂടി നിലനിൽക്കുന്നുണ്ട്.തുറക്കുന്നത് മാറ്റി വയ്ക്കുമോയെന്ന് സ്കൂൾ അധികൃതരോട് രക്ഷിതാക്കൾ ചോദിക്കുന്നുണ്ട് . ഇന്നത്തെ മഴയും നാളത്തെ കാലാവസ്ഥാ മുന്നറിയിപ്പും കണക്കിലെടുത്തായിരിക്കും പ്രവേശനോത്സവം മാറ്രി വയ്ക്കുന്നതിനെ കുറിച്ച് സർക്കാർ അന്തിമതീരുമാനമെടുക്കുക.

''ഇതുവരെയുള്ള തീരുമാനമനുസരിച്ച് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും. കാലാവസ്ഥ വളരെ പ്രതികൂലമാകുമെങ്കിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും''- എൻ. ഷംസുദ്ദീൻ,

വിദ്യാഭ്യാസ മന്ത്രി