'രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി എല്ലാ അംഗീകാരവും കൊടുത്തു; മന്ത്രിയാകണോയെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ്'
തൃശൂർ: രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി എല്ലാ അംഗീകാരവും കൊടുത്തിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. അതിൽ ചെന്നിത്തലയ്ക്കും തർക്കമില്ല. അദ്ദേഹം മന്ത്രിയാകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. രാഹുൽ ഗാന്ധി തീരുമാനം എടുത്തതിനുശേഷം അറിയിക്കും. അത് സ്വീകരിക്കാനും നിരാകരിക്കാനുമുള്ള അവകാശം വ്യക്തിയെന്ന നിലയ്ക്ക് രമേശ് ചെന്നിത്തലയ്ക്കുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ക്യാബിനറ്റിന്റെ തലവൻ മുഖ്യമന്ത്രിയാണ്. രമേശ് ചെന്നിത്തല അനിർവാര്യനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയും പാർട്ടിയുമാണ്. രണ്ടുപേരാണ് ഏറ്റവും അവസാനം വരെ രംഗത്തുണ്ടായിരുന്നത്. കെ സി വേണുഗോപാൽ വി ഡി സതീശന് സർവ്വവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. അത് ആത്മാർത്ഥമായ സ്വരമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
മുഖ്യമന്ത്രി ചർച്ചകളിൽ അവസാന ലാപ്പിൽ വരെ മുൻപന്തിയിലുണ്ടായിരുന്ന നേതാവാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അസംതൃപ്തി രാഹുൽ ഗാന്ധിയെ അറിയിച്ചതായും സൂചനയുണ്ട്. പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല. എന്നാൽ വി ഡി സതീശനെ പിന്തുണച്ച് കത്തു നൽകി. അദ്ദേഹത്തിന് മന്ത്രിസഭയിൽ സുപ്രധാന സ്ഥാനം ഉറപ്പാണ്. സ്വീകരിക്കാൻ തയ്യാറായേക്കുമോ എന്നതാണ് പ്രധാനം. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് അദ്ദേഹം അടുപ്പക്കാരോട് പറഞ്ഞതായി വിവരമുണ്ട്. ചെന്നിത്തലയെ ഒഴിവാക്കി മന്ത്രിസഭ രൂപീകരിച്ചാൽ വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്.