മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അധിക വകുപ്പുകൾ 

Monday 01 June 2026 12:15 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്ക് അധിക വകുപ്പുകൾ അനുവദിച്ച് വിജ്ഞാപനമായി. മുഖ്യമന്ത്രി വി.ഡി.സതീശന് നിലവിലുള്ള വകുപ്പുകൾക്ക് പുറമെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജി, ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ്, പബ്ലിക് പ്രൊക്യുർമെന്റ് അഡ് വൈസറി ഡിപ്പാർട്ട്‌മെന്റ്, സ്‌റ്റേറ്റ് ഗുഡ്സ് ആന്റ് സർവീസസ് ടാക്സ് എന്നിവയുടെ ചുമതല കൂടിയുണ്ടാകും. സ്‌റ്റോർ പർച്ചേസിന്റെ പേര് മാറ്റിയാണ് പബ്ലിക് പ്രൊക്യുർമെന്റ് അഡ് വൈസറി ഡിപ്പാർട്ട്‌മെന്റ് എന്നാക്കിയത്. കൊമേഴ്സ്യൽ ടാക്സസിന്റെ പേര് സ്‌റ്റേറ്റ് ഗുഡ്സ് ആന്റ് സർവീസസ് ടാക്സ് എന്നാക്കി.

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പുനരധിവാസം, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽസ്, ലേബർ കോടതി എന്നീ വകുപ്പുകൾ അനുവദിച്ചു.

മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പ്ലാന്റേഷൻ ഡയറക്ടറേറ്റ്, ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ്സ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആന്റ് ടെക്‌നോളജി(ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള) എന്നിവയുടെ ചുമതല കൂടി അനുവദിച്ചു.

കെ.എം ഷാജിക്ക് നൽകിയിരുന്ന പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ വകുപ്പിന്റെ പേര് ലോക്കൽസെൽഫ് ഗവൺമെന്റ് -പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നാക്കി മാറ്റി.

മന്ത്രി വി.എം.അബ്ദുൾ ഗഫൂറിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസിന്റെ ചുമതല നൽകി. മന്ത്രി ഷിബു ബേബിജോണിന് എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ്, കാഷ്യു ഇൻഡസ്ട്രി എന്നിവയുടെ ചുമതല കൂടി നൽകി.