മുഖ്യമന്ത്രിയെ സന്ദർശിച്ച് തുഷാർ വെള്ളാപ്പള്ളി
കൊച്ചി: എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് അസി. സെക്രട്ടറിയുമായ തുഷാർ വെള്ളാപ്പള്ളി ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് ജന്മദിനാശംസകൾ നേർന്നു. ആലുവ ദേശത്തെ മുഖ്യമന്ത്രിയുടെ വസതിയിൽ രാവിലെ എട്ടരയ്‌ക്കായിരുന്നു കൂടിക്കാഴ്ച. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും വിദേശത്തായിരുന്നതിനാൽ തുഷാറിന് പങ്കെടുക്കാനായിരുന്നില്ല. സന്ദർശനദിനം മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനമായത് യാദൃച്ഛികമായി. മുഖ്യമന്ത്രി സ്ഥാനലബ്ധിയിലെ അനുമോദനം അറിയിച്ചതിനൊപ്പം ജന്മദിനാശംസകളും തുഷാർ വെള്ളാപ്പള്ളി നേർന്നു. 'ആശാന്റെ പദ്യകൃതികൾ' എന്ന പുസ്തകവും സമ്മാനിച്ചു. അരമണിക്കൂറോളം ഇരുവരും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു.
എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റും യു.എ.ഇ കോഓർഡിനേറ്ററുമായ അഡ്വ.സിനിൽ മുണ്ടപ്പിള്ളി, പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്‌ക്കപ്പടി, നെടുമങ്ങാട് യൂണിയൻ സെക്രട്ടറി രാജേഷ് നെടുമങ്ങാട്, യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് എന്നിവരും തുഷാർ വെള്ളാപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു.
സൗഹൃദ സന്ദർശനം
മുഖ്യമന്ത്രിയുമായി നടത്തിയത് സൗഹൃദസന്ദർശനമാണെന്ന് തുഷാർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വി.ഡി. സതീശനെതിരെ നടത്തിയ വിമർശനങ്ങൾ വ്യക്തിപരമാണ്. അദ്ദേഹം നല്ലതും മോശവും പറഞ്ഞിട്ടുണ്ട്. സംഘടന ഒരു രാഷ്ട്രീയ കക്ഷിയേയും അനുകൂലിക്കാനോ എതിർക്കാനോ തീരുമാനിച്ചിട്ടില്ല. തന്റെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല. അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പമുണ്ട്. മുഖ്യമന്ത്രിയുമായി വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഏത് പാർട്ടിയായാലും യോഗം ജനറൽ സെക്രട്ടറി മുഖ്യമന്ത്രിയെ കാണുന്നത് പതിവാണ്. എല്ലാ നേതാക്കളെയും കാണുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും തുഷാർ പറഞ്ഞു.