സ്‌കൂൾ ഫിറ്റ്നസ്: ചീഫ് സെക്രട്ടറി വിളിച്ച കളക്ടർമാരുടെ യോഗം ഇന്ന്
തിരുവനന്തപുരം: സ്‌കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നടപടികൾ ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഇന്ന് കളക്ടർമാരുടെ യോഗം വിളിച്ചു. സ്‌കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഉയർന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് യോഗം.
മുൻവർഷങ്ങളിൽ നിന്നും വ്യത്യസതമായി സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വൈദ്യുതി, ആരോഗ്യം, ഗതാഗതം, വനം, അഗ്നിരക്ഷാ സേന തുടങ്ങി അഞ്ച് പ്രധാന വകുപ്പുകളുടെ വെരിഫിക്കേഷൻ റിപ്പോർട്ട് ഹാജരാക്കണമെന്ന നിബന്ധന ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മിക്ക സ്‌കൂളുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി കളക്ടർമാരുടെ യോഗം വിളിച്ചത്. പൊതു വിദ്യാലയങ്ങളുടെ ഫിറ്റ്നസ് നടപടികളിൽ സർക്കാർ വരുത്തിയ പുതിയ മാറ്റങ്ങൾ പ്രഥമാദ്ധ്യാപകർക്ക് വലിയ ജോലി ഭാരവും സാമ്പത്തിക പ്രതിസന്ധിയുമാണ് സൃഷ്ടിക്കുന്നത്. സ്‌കൂളിന് പുറത്തുള്ള കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറുകൾക്ക് വേലി കെട്ടുക, സ്‌കൂൾ പരിസരത്തെ ഫെൻസിംഗ് തുടങ്ങിയവയുടെ ഉത്തരവാദിത്തം ഹെഡ്മാസ്റ്റർമാരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇന്നലെ ചേർന്ന ക്യൂ.ഐ.പി യോഗത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ചർച്ചാ വിഷയമായി. അധ്യാപകപരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് വേണമെന്ന ആവശ്യം പരിഗണിക്കാനും യോഗം തീരുമാനിച്ചു.
അദ്ധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ ത്വരിതപ്പെടുത്തും.വിദ്യാഭ്യാസമേഖലയിലെ വിഷയങ്ങൾ പരിശോധിക്കുന്നതിനും അഭിപ്രായം തേടുന്നതിനും നിശ്ചിത ഇടവേളകളിൽ യോഗം ചേരാനും തീരുമാനിച്ചു.