നോക്കുകുത്തികളായി ഭൂരിപക്ഷ സമുദായങ്ങൾ മാറി: വെള്ളാപ്പള്ളി # ന്യൂനപക്ഷങ്ങൾ അവസരം പ്രയോജനപ്പെടുത്തി
പുതുക്കാട് : ന്യൂനപക്ഷങ്ങൾ അവസരങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തി വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുമ്പോൾ ഭൂരിപക്ഷ സമുദായങ്ങൾ നോക്കുകുത്തികളായി മാറിനിൽക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽ.ഡി.എഫ് സർക്കാരിൽ സമ്മർദ്ദം ചെലുത്തി കോശി കമ്മിഷൻ റിപ്പോർട്ട് അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിയശേഷം നടന്ന തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ സംഘടിതമായി വോട്ട് ചെയ്തതാണ് എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ ഗുരുമന്ദിരം ഉദ്ഘാടനം ചെയ്തശേഷം സംഘടിപ്പിച്ച സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കാൻ നേതൃത്വം നൽകിയ ചരിത്രമാണ് ന്യൂനപക്ഷങ്ങൾക്കുള്ളത്. മസിൽ പവർ, മണിപവർ, വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് ഇവരുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ പ്രസിഡന്റ് സി.ജെ ജനാർദ്ദനൻ അദ്ധ്യക്ഷനായി. എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, കേന്ദ്ര വനിത സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ , പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ. എം.എൻ. ശശീധരൻ , സിവിൽ സർവീസ് റാങ്ക് ജേതാവ് ഗംഗ ഗോപി ,കെ.എ.എസ് ഒന്നാം റാങ്ക് ജേതാവ് വി.എസ്. സവിത എന്നിവർ പ്രസംഗിച്ചു.
യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ സ്വാഗതവും യോഗം ഡയറക്ടർ കെ. ആർ.രഘുമാസ്റ്റർ നന്ദിയും പറഞ്ഞു.