'മുഖ്യമന്ത്രിപദം വ്യക്തിപരമായി കിട്ടിയതല്ല, അതിന് സഹായിച്ച ഒരുപാടാളുകളുണ്ട്', ചെന്നിത്തലയ്ക്കും വേണുഗോപാലിനും പ്രശംസയുമായി വിഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസ് വലിയൊരു ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പദം ദൈവ നിയോഗമാണെന്നും നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തെശേഷം നടത്തിയ ആദ്യവാർത്താസമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. തന്നെ താനാക്കിയത് ടീം യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു.
'പത്തുവർഷം നീണ്ട ഒരു ഭരണം അവസാനിപ്പിച്ച് 102 സീറ്റുകളോട് കൂടിയാണ് ജനങ്ങൾ ഞങ്ങളെ അധികാരത്തിലേറ്റിയത്. ആ ജനങ്ങളോട് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തുതീർക്കും. പൂർണമായ അർപ്പണബോധത്തോടെ ജനങ്ങളുടെ ജീവിത നിലവാരമുയർത്താൻ, കേരളത്തെ മാറ്റിയെടുക്കാൻ,പുതിയ ഒരു കേരളത്തെ സൃഷ്ടിക്കാൻ, ഒരു പുതുയുഗത്തിന് തുടക്കമിടാൻ ഞങ്ങളെല്ലാവരും ചേർന്ന് കഠിനാദ്ധ്വാനം ചെയ്യും. മുഖ്യമന്ത്രിപദം വ്യക്തിപരമായി കിട്ടിയതല്ല. അതിന് സഹായിച്ച ഒരുപാടാളുകളുണ്ട്. എന്റെ പ്രിയപ്പെട്ട നേതാക്കളാണ് രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഒരു ടീമിനായിരിക്കും ചെയ്യാൻ കഴിയുക. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി- അദ്ദേഹം പറഞ്ഞു.
പത്തുദിവസം നീണ്ട കാത്തിരിപ്പിനുശേഷം ഡൽഹിയിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പങ്കെടുത്തില്ല. സത്യപ്രതിജ്ഞ തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നേക്കുമെന്നാണ് അറിയുന്നത്.