2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഐപിഎസ് ഓഫീസർ; ആർ ശ്രീലേഖയെ പരിഹസിച്ച് ഭാഗ്യലക്ഷ്‌മി
പത്തുവർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിലേറിയതിനു പിന്നാലെയുള്ള ആദ്യ മന്ത്രിസഭയിലെ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്നുള്ളത്. എന്നാൽ, ഇതിനുപിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയ്‌ക്കകത്തും പുറത്തും ലഭിക്കുന്നത്. ഇതിൽ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ നടത്തിയ പ്രതികരണം വലിയ രീതിയിൽ വൈറലായി.
ആർത്തവ അവധി സ്‌ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അവധി നൽകിയാൽ എല്ലാവരും അറിയുമെന്നുമായിരുന്നു ശ്രീലേഖയുടെ പ്രതികരണം. എല്ലാമാസവും ക്ലാസിൽ പോകാതിരുന്നാൽ ഓരോ കുട്ടിയുടെയും ആർത്തവം ഏത് സമയത്താണെന്ന് വിദ്യാലയത്തിലുള്ളവരും നാട്ടുകാരുമൊക്കെ അറിയുമെന്നും ഇത് നാണക്കേട് അല്ലേയെന്നുമായിരുന്നു ശ്രീലേഖയുടെ വാദം. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ബിജെപി കൗൺസിലർ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവച്ചത്.
ഇതിനുപിന്നാലെ സിനിമാമേഖലയിൽ നിന്നുള്ളവരുൾപ്പടെ ശ്രീലേഖയെ വിമർശിച്ച് രംഗത്തെത്തി. 2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഐപിഎസ് ഓഫീസർ എന്നാണ് ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്‌മി പരിഹസിച്ചത്. പിന്നാലെ നിരവധി പേർ ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച് രംഗത്തെത്തി. ആൺകുട്ടികൾ പാഡ് വാങ്ങി നൽകുന്ന കാലമാണിതെന്നും ഇപ്പോഴത്തെ കാലത്ത് ആർക്കാണ് ഇതൊന്നും അറിയാത്തതെന്നും പലരും അഭിപ്രായപ്പെട്ടു. പഴയതുപോലെ മൂടിപൊത്തിവയ്‌ക്കുന്ന കാലമല്ലെന്നും മാറിചിന്തിക്കണമെന്നും പലരും ശ്രീലേഖയെ ഉപദേശിക്കുന്നുമുണ്ട്. പൊലീസ് സേനയിലെ ഉയർന്ന പദവി വഹിച്ച ഒരു വനിതയ്‌ക്ക് എങ്ങനെ ഇത്തരത്തിൽ ചിന്തിക്കാൻ സാധിക്കുന്നെന്നും പലരും അമ്പരക്കുന്നുണ്ട്.