സാഹസികർ വൈറലാകാൻ നോക്കേണ്ട, പൂട്ടുവീഴും
കൊച്ചി: ഇരുചക്രവാഹനങ്ങളിലും കാറിലും അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് മാസ് കാണിക്കാൻ ശ്രമിക്കുന്നവർക്ക് ഉടനെ പൂട്ടുവീഴും. വാഹനങ്ങളിൽ സാഹസികത കാണിച്ച് അത് ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് വൈറലാകാൻ നോക്കിയാൽ ഇനി പണി ഉറപ്പാണ്. ഇത്തരം വിരുതരെ പൂട്ടാൻ എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓഫീസിൽ പ്രത്യേക എംവിഡി സൈബർ വിംഗ് ആരംഭിച്ചു. ഇനി കുറ്റകൃത്യം ചെയ്ത് പിഴയടച്ച് തടിയൂരി പോകാമെന്ന് കരുതണ്ട. പോക്കറ്റ് കാലിയാക്കുന്ന പിഴയ്ക്കൊപ്പം ഒരു ദിവസം മുഴുവൻ മോട്ടോർ വാഹന വകുപ്പിന്റെ ക്സാസിലും പങ്കെടുക്കേണ്ടി വരും.
നിയമം ലംഘിക്കുന്നവരെ പിടികൂടാൻ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളാണ് സൈബർ വിംഗ് ഒരുക്കിയിരിക്കുന്നത്. വണ്ടിയുടെ നമ്പർ പ്ലേറ്റുകൾ ഡിജിറ്റലായി പരിശോധിച്ചാണ് ഉടമയെ കണ്ടെത്തുന്നത്. റീൽസ് ചിത്രീകരിച്ച സ്ഥലവും പശ്ചാത്തലവും കൃത്യമായി നിരീക്ഷിച്ച് സ്‌പോട്ട് ഉറപ്പാക്കും. വീഡിയോയിലുള്ള കൂട്ടുകാരുടെയും അഭ്യാസപ്രകടനത്തിന് സഹായിക്കുന്നവരുടെയും സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴിയാണ് ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത്.
വണ്ടിയിൽ വരുത്തിയ അനധികൃത രൂപമാറ്റം, റിയർ വ്യൂ മിററുകൾ ഊരിമാറ്റൽ, സൈലൻസർ മോഡിഫിക്കേഷൻ തുടങ്ങിയ നിയമലംഘനങ്ങൾക്ക് വലിയ തുക പിഴ ഈടാക്കും. എന്നാൽ ഇനി പിഴയിൽ മാത്രം ഒതുങ്ങില്ല എന്നതാണ് പ്രത്യേകത. പിടിക്കപ്പെടുന്ന യുവാക്കൾക്കായി മോട്ടോർ വാഹന വകുപ്പ് ഒരു ദിവസത്തെ നിർബന്ധിത ക്ലാസ് ഏർപ്പെടുത്തുകയാണ്. റോഡിലെ ഇത്തരം അഭ്യാസപ്രകടനങ്ങൾ കാരണം ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഇതിലുണ്ടാകും.