തിരിച്ചുകിട്ടിയത് 45 ഏക്കര്‍ ഭൂമി; കൊച്ചിയില്‍ വരാനിരിക്കുന്നത് വമ്പന്‍ പദ്ധതി

Saturday 23 May 2026 12:10 AM IST

ലഭിച്ചത് 45 ഏക്കര്‍ ഭൂമി

കൊച്ചി: യു.ഡി.എഫ് സര്‍ക്കാര്‍ കെ റെയില്‍ പദ്ധതി റദ്ദാക്കിയതോടെ ഇന്‍ഫോപാര്‍ക്കിന് തിരിച്ചുകിട്ടിയ 45 ഏക്കര്‍ ഭൂമിയില്‍ നിക്ഷേപിക്കാന്‍ കമ്പനികള്‍ക്ക് ആവേശമേറുന്നു. പദ്ധതിക്കായി മരവിപ്പിച്ചിരുന്ന ഭൂമിയിലെ 22 ഏക്കറില്‍ മൂന്ന് സ്വകാര്യ കമ്പനികളുടെ കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.

ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട ഭൂമിയാണ് കെ റെയിലിനായി 10 വര്‍ഷം മുന്‍പ് മരവിപ്പിച്ചത്. ഇതില്‍ 8.5 ഏക്കര്‍ അമേരിക്കന്‍ ഡിജിറ്റല്‍ ടെക്‌നോളജി കമ്പനിയായ യു.എസ്.ടിക്കും 9.3 ഏക്കര്‍ മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിനും 4.11 ഏക്കര്‍ പടിയത്ത് ഗ്രൂപ്പിനും കൈമാറിയതായിരുന്നു. കെ റെയിലിനായി നീക്കിവെച്ചതോടെ കമ്പനികള്‍ക്ക് നിര്‍മ്മാണം തുടങ്ങാനായിരുന്നില്ല. യു.എസ്.ടിയുടെ സ്ഥലം മരവിപ്പിച്ചത് ഒരുവര്‍ഷം മുമ്പ് പ്രത്യേക ഉത്തരവിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

320 കോടി രൂപ നിക്ഷേപത്തില്‍ 10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഐ.ടി കെട്ടിടം നിര്‍മ്മിക്കാനാണ് പടിയത്ത് ഗ്രൂപ്പ് 2015ല്‍ സ്ഥലമെടുത്തത്. 2016ല്‍ ഏറ്റെടുത്ത സ്ഥലത്ത് 450 കോടി രൂപ നിക്ഷേപത്തില്‍ കെട്ടിടം ഒരുക്കാനാണ് മുത്തൂറ്റ് ഗ്രൂപ്പ് ലക്ഷ്യമിട്ടത്.

ഭൂമി തേടി നിക്ഷേപകരുടെ ഒഴുക്ക്

മൂന്നു കമ്പനികള്‍ക്ക് നല്‍കിയ ശേഷമുള്ള 23.02 ഏക്കര്‍ ഭൂമി റോഡ്, മറ്റ് പൊതുസൗകര്യം എന്നിവ ഒരുക്കിയ ശേഷം ഐ.ടി കമ്പനികള്‍ക്കായി നല്‍കും. സ്ഥലത്തിനായി നിരവധി അന്താരാഷ്ട്ര കമ്പനികള്‍ രംഗത്തുണ്ട്.

കൊച്ചിയില്‍ നിക്ഷേപകര്‍ കാത്തുനില്‍ക്കുകയാണ്. സ്ഥല ലഭ്യതയാണ് തടസം. തിരിച്ചുകിട്ടിയ സ്ഥലം താത്പര്യമുള്ളവര്‍ക്ക് കൈമാറും - സുശാന്ത് കുറുന്തില്‍, സി.ഇ.ഒ, ഇന്‍ഫോപാര്‍ക്ക്