800 രൂപയുടെ മാങ്കോസ്റ്റിൻ 250ന്,​ 400 രൂപയ്ക്കുള്ള റംബൂട്ടാൻ 160ന്; പഴങ്ങൾ കുറഞ്ഞ വിലയിൽ

Monday 01 June 2026 12:53 AM IST

കാളികാവ്: ഗൾഫു യുദ്ധം കാരണം കയറ്റു മതി നിലച്ചു. പഴങ്ങളുടെ റാണിയായ മാങ്കോസ്റ്റിനും പോഷകങ്ങളുടെ കലവറയായ റംബൂട്ടാനും കുറഞ്ഞ വിലയിൽ പാതയോരത്ത്. കയറ്റുമതി നിലച്ചതും കടകളിൽ വിൽപ്പനയും വിലയും കുറഞ്ഞതാണ് പഴ റാണികൾ പാതയോരത്തേക്കിറങ്ങാൻ പ്രധാന കാരണം. താമരച്ചക്ക, ഡ്രാഗൺഫ്രൂട്ട് തുടങ്ങിയവയും കയറ്റുമതിയിൽ കുടുങ്ങി പാതയോരത്ത് വിൽക്കപ്പെടുന്നുണ്ട്.

വിളവെടുപ്പ് സീസണിലാണ് ഗൾഫ് യുദ്ധം തുടങ്ങിയത്. പഴങ്ങളുടെ കൂട്ടത്തിൽ കനത്ത വിലയിടിവും വിൽപ്പനക്കുറവും നേരിട്ടത് റംബൂട്ടാനും മാങ്കോസ്റ്റിനുമാണ്. കിലോക്ക് മെട്രോ സിറ്റികളിലും വിദേശത്തും 800 രൂപ വിലയുള്ള മാങ്കോസ്റ്റിൻ ഇപ്പോൾ പാതയോരത്ത് മുന്തിയ ഇനത്തിന് 250 രൂപക്കും ചെറിയ ഇനത്തിന് 150 രൂപക്കുമാണ് വിറ്റഴിക്കുന്നത്.

400 രൂപ വിലയുള്ള റംബൂട്ടാൻ 160 രൂപക്കും ഇപ്പോൾ പാതയോരത്ത് ലഭിക്കുന്നുണ്ട്.

കേരളത്തിലെ പ്രധാന നഗരങ്ങളിലും മുംബായ് ,ബംഗളുരു എന്നിവിടങ്ങളിലേക്കുമാണ് കിഴക്കൻ മേഖലയിൽ നിന്ന് റംബൂട്ടാനും മാങ്കോസ്റ്റിനും കയറ്റിപ്പോയിരുന്നത്. വിദേശ കയറ്റുമതി നിലച്ചതോടെ ആഭ്യന്തര വിപണിയിലും വില കുത്തനെ ഇടിഞ്ഞു.

ഉത്പാദനം വർദ്ധിച്ചു

റംബൂട്ടാൻ കൃഷി വ്യാപകമായതും ഉത്‌പാദനം വർദ്ധിച്ചതും വിലയിടിയാൻ കാരണമായി. കോട്ടയം,​ പത്തനംതിട്ട ജില്ലകളിലെ മേൽത്തരം റംബൂട്ടാനും മാങ്കോസ്റ്റിനുമാണ് ആഭ്യന്തര വിപണിയിൽ താരം. ഇത് കിഴക്കൻ കിഴക്കൻ മേഖലയിൽ റംബൂട്ടാന് ഡിമാന്റ് ഇടിയാൻ കാരണമായി. റബ്ബർ കൃഷി നടത്തിയിരുന്ന പല കർഷകരും റംബുട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞതാണ് മേഖലയിൽ ഉൽപ്പാദനം കൂട്ടാനിടയാക്കിയത്. വില കൂടിയ പഴമെന്ന നിലയിൽ സാധാരണ ജനങ്ങൾ റംബൂട്ടാനോടും മാങ്കോസ്റ്റിനോടും അകലം പാലിക്കുകയും ചെയ്തു.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കിഴക്കൻ മേഖലയിൽ റംബൂട്ടാൻ കൃഷി വൻ തോതിൽ വ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ചയായി ഇടക്കിടെയുണ്ടാകുന്ന കനത്ത മഴകാരണം വലിയ തോതിൽ കായ്കൾ കൊഴിഞ്ഞതും ഇപ്പോൾ വിപണിയിൽ വിൽപ്പന കുറഞ്ഞതും റംബൂട്ടാൻ കർഷകർക്ക് കനത്ത നഷ്ടം വരുത്തിയിട്ടുണ്ട്.

മാങ്കോസ്റ്റിൻ കൃഷിയും പഴ ലഭ്യതയും റംബൂട്ടാനെ അപേക്ഷിച്ച് വളരെ കുറവുമാണ്. സീസൺ പഴമായ റംബൂട്ടാൻ മേയ് മുതൽ മൂന്നു മാസമാണ് വിളവെടുപ്പ് ലഭിക്കുന്നത്. ഇക്കാലത്ത് മലയാളി പൊതുവെ പഴങ്ങളോട് വേണ്ടത്ര താൽപ്പര്യം കാട്ടാത്ത കാലവുമാണ്.