കംഫർട്ട് സോൺ
അമ്മയുടെ പൊക്കിൾക്കൊടിയറ്റ് ഭൂമിയിൽ പിറന്നുവീണ എന്നെ നോക്കി എല്ലാവരും പറഞ്ഞു, ആ മോളാണല്ലേ... പെണ്ണ് പൊന്നാണ്. അമ്മയുടെ മാറിലെ ചൂടുപറ്റി വിശപ്പകറ്റുമ്പോൾ തലയിൽ തലോടി നെറ്റിയിൽ ഒരു ചുടുചുംബനം തരും അമ്മ. ആദ്യമായി അനുഭവിക്കുന്ന കംഫർട്ട് സോൺ അതാണ്. പിന്നെ അച്ഛന്റെ നെഞ്ചിലെ താളം കേട്ട് ഉറങ്ങുമ്പോൾ ഏറ്റവും വലിയ കംഫർട്ട് സോൺ അച്ഛന്റെ കൈകളാണെന്ന് തോന്നും. സ്കൂൾ കാലഘട്ടത്തിൽ പ്രിയപ്പെട്ട ടീച്ചർമാരുടെയും കൗമാരത്തിൽ കൂട്ടുകാരുടെയും യൗവ്വനത്തിൽ പ്രാണനാഥന്റെയും വാർദ്ധക്യത്തിൽ മക്കളുടെയും... അങ്ങനെ നീളും കംഫർട്ട് സോൺ. എന്നാൽ നമ്മുടെ ചുറ്റും ഇന്നെവിടെയാണ് കംഫർട്ട് സോൺസ് ഉള്ളത് ! പെൺമക്കളുള്ള ഓരോ അച്ഛനമ്മമാരുടെ മനസും കനൽ പോലെ നീറി പുകഞ്ഞു കൊണ്ടിരിക്കുന്നു. കപടമുഖങ്ങളാൽ കഴുകൻ കണ്ണുകളോടെ കാപാലികന്മാർ മക്കളുടെ അടുത്തെത്തുമോ എന്ന ഭയമാണ്. ഈ ഭയം ഉള്ളിൽ ഉള്ളിടത്തോളം കാലം എവിടെയാണ് കംഫർട്ട് സോൺ ! ശരിയാണ് അത് നമ്മുടെ നാട്ടിൽ, 'ഗോഡ്സ് ഓൺ കൺട്രി" എന്ന പാശ്ചാത്ത്യത്തോട് അഭിമാന പുളകിതരായി പറയാറുള്ള നമ്മുടെ നാട്ടിൽ നീറി പുകയുന്ന മനസുമായി ഒരമ്മ.