കളറായി പ്രവേശനോത്സവം : പടികടന്ന് കരുന്നുകൾ, പമ്പകടന്ന് മഴ
ആലപ്പുഴ: മഴ അവധിയെടുത്തതോടെ നനയാതെയും കുടചൂടാതെയുമാണ്
ആദ്യദിനത്തിൽ കരുന്നുകൾ സ്കൂളിലെത്തിയത്. വലിയ ആഘോഷത്തോടെയാണ് കുട്ടികളെ സ്കൂളുകൾ വരവേറ്റത്. പുതിയ കൂട്ടുകാരെ കളികളിലൂടെ പരിചയപ്പെട്ടും പാട്ടുപാടിയും കുരുന്നുകൾ ആദ്യദിനം തന്നെ കളറാക്കി. വിദ്യാലയത്തിലേക്ക് ആദ്യമായിയെത്തിയവരെയും മദ്ധ്യവേനൽ അവധി കഴിഞ്ഞെത്തിയവരെയും സ്വീകരിക്കാൻ വർണാഭമായ പ്രവേശനോത്സവമാണ് ജില്ലയിലെ സ്കൂളുകൾ ഒരുങ്ങിയിരുന്നത്.
വിദ്യാലയമാകെ പൂക്കളും കുരുത്തോലകളും കൊണ്ട് മനോഹരമാക്കി. മഴയില്ലാത്ത തെളിഞ്ഞ അന്തരീക്ഷം പ്രവേശനോത്സവത്തെ കൂടുതൽ മനോഹരമാക്കി. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും സ്കൂളുകൾ അണിയിച്ചൊരുക്കിയിരുന്നു.
പലരും രക്ഷിതാക്കളുടെ കൈപിടിച്ചാണ് സ്കൂളിലെത്തിയത്. ചിലരാവട്ടെ കരച്ചിലും പറച്ചിലുമായി വാശിപിടിച്ചുനിന്നു. ആകാംക്ഷയും ഭയവുമെല്ലാം ചേർന്ന
മുഖഭാവത്തോടെ കയറി വന്ന കുട്ടികളെ കിരീടം ധരിപ്പിച്ചും മധുരം നൽകിയുമാണ് അദ്ധ്യാപകർ സ്വീകരിച്ചത്. ക്ലാസ് മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ ചിലർക്ക് ചെറിയ മടിയും കരച്ചിലും ഉണ്ടായെങ്കിലും പുതിയ കൂട്ടുകാരെയും വർണാഭമായ അലങ്കാരങ്ങളും സമ്മാനങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം കണ്ടതോടെ അതെല്ലാം പടിയിറങ്ങിപ്പോയി. അതോടെ അവരുടെ ലോകമായി മാറി. കുട്ടികൾ വീടെത്തുംവരെ മഴ പെയ്‌തില്ലെന്നതും ആശ്വാസമായി.
ശക്തമാക്കി സുരക്ഷ
പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ജില്ലയിലെ സ്കൂളുകളിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ക്ലാസ് മുറികളും പരിസരങ്ങളും വൃത്തിയാക്കി, മതിലുകളിൽ ചിത്രങ്ങളും സന്ദേശങ്ങളും കാർട്ടൂണുകളും ഒരുക്കിയിരുന്നു. പഠനാ ന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷാക്രമീകരണങ്ങളും ശക്തമാക്കിയിരുന്നു. വിദ്യാഭ്യാസത്തിന്റെ ആദ്യപാഠം സന്തോഷത്തിലൂടെ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചതെന്ന് അദ്ധ്യാപകർ പറഞ്ഞു. കുട്ടികളിൽ സ്കൂളിനോടുള്ള അടുപ്പവും പഠനത്തോടുള്ള താത്പര്യവും വളർത്താൻ ഇത്തരം പരിപാടികൾ സഹായകമാകുമെന്നും അവർ പറയുന്നു. ഫിറ്റ്‌നസ് ലഭിക്കാത്ത സ്കുളുകളിലും പ്രവേശനോത്സവം നടന്നു. ജില്ലയിലെ സ്കൂളുകളിൽ പരിശോധന പൂർത്തിയായതായും വരും ദിവസങ്ങളിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.