മോഷ്ടിച്ച വാഹനത്തിലെത്തി പിടിച്ചുപറി: മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

Tuesday 21 January 2025 8:21 PM IST

ആലുവ: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നു കളഞ്ഞ മോഷ്ടാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. അങ്കമാലി ജോസ്പുരം കറുതോൻ വീട്ടിൽ ജീസ് മോൻ സാബുവിനെയാണ് (22) ആലുവ പൊലീസ് പിടികൂടിയത്. 20ന് രാവിലെ 10ന് പുളിഞ്ചോട് ഭാഗത്ത് വച്ച് ഫോൺ ചെയ്ത് നടന്നു വരികയായിരുന്ന ആലപ്പുഴ സ്വദേശിനിയുടെ മൊബൈൽ ഫോണാണ് ഇരുചക്രവാഹനത്തിൽ വന്ന പ്രതി തട്ടിപ്പറിച്ചത്. യുവതി ഉടനെ പൊലീസിൽ പരാതി നൽകി. ഇവർ പറഞ്ഞ അടയാളം വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറകൾക്കുള്ളിൽ സെമിനാരിപ്പടി ഭാഗത്ത് നിന്ന് പ്രതിയെ പിടികൂടി. യുവതിയുടെ ഫോണും ഇയാൾ മോഷണം നടത്തിയ മറ്റു രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു.

ഇരുചക്രവാഹനം കഴിഞ്ഞ ദിവസം പുലർച്ചെ കാലടിയിൽ നിന്ന് മോഷ്ടിച്ചതാണ്. അങ്കമാലിയിൽ നിന്ന് ബൈക്ക് മേഷ്ടിച്ച കേസിൽ ജയിലിലായിരുന്ന പ്രതി അഞ്ച് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. എസ്.ഐമാരായ കെ. നന്ദകുമാർ, സുജോ ജോർജ്, സീനിയർ സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, പി.എ. നൗഫൽ, കെ.എം. മനോജ്, കെ.എ നൗഫൽ, മുഹമ്മദ് അമീർ തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.