കോൺഗ്രസ് അല്ലാതെ മറ്റാര്
കൊച്ചി: പ്രതീക്ഷിച്ചതിനപ്പുറം ഒന്നും സംഭവിച്ചില്ല. തൃക്കാക്കരയിൽ ഉമാ തോമസ് തന്നെ വിജയി. പക്ഷെ പ്രതീക്ഷിക്കാത്ത ഒന്ന് സംഭവിച്ചു. ഭൂരിപക്ഷം. ചെറിയ വർദ്ധനയല്ല. ഉപതിരഞ്ഞെടുപ്പിൽ നേടിയതിന്റെ ഇരട്ടി ഭൂരിപക്ഷം. 50211.
സ്ഥാനാർത്ഥി നിർണയ സമയത്ത് യു.ഡി.എഫിൽ മറിച്ചൊരു ആലോചന ഉണ്ടായിരുന്നില്ല. ഉമാ തോമസ് തന്നെ. മറ്റ് പല അഭ്യൂഹങ്ങളും പരന്നെങ്കിലും കോൺഗ്രസ് ഉമയിൽ ഉറച്ചുനിന്നു. എന്നാൽ, പതിവിനു വിപരീതമായി ഇടതിൽ സ്ഥാനാർത്ഥി നിർണയത്തിൽ പല പേരുകളും ഉയർന്നു വന്നു. കൊച്ചി മുൻ മേയർ അഡ്വ.എം. അനിൽകുമാറിന്റെ പേര് വരെ പറഞ്ഞുകേട്ടു.
ഒടുവിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ അഡ്വ. പുഷ്പദാസിനെ സ്ഥാനാർത്ഥിയാക്കി. ഈ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രാദേശിക തലത്തിൽ പോലും എതിർപ്പുയർന്നിരുന്നു. പക്ഷേ, ആരും അത് പരസ്യമാക്കിയില്ല. എന്നാൽ, തുടക്കത്തിൽ പ്രചാരണം ചൂടാക്കാൻ ആളില്ലാത്ത അവസ്ഥവരെയുണ്ടായെന്ന് പ്രാദേശിക നേതാക്കൾ പ്രതികരിച്ചു.
തൃക്കാക്കരയിൽ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മുന്നണിയിൽ നിലനിന്ന പ്രശ്‌നങ്ങളുടെ അലയൊലികൾ കെട്ടടങ്ങിയിരുന്നില്ലെന്നും അതിന്റെ പ്രതിഫലനവും ഇടതിന് തിരിച്ചടിയായെന്നുമാണ് പ്രാദേശിക നേതാക്കൾക്കിടയിലെ വിലയിരുത്തൽ. മണ്ഡലം രൂപീകരിച്ച 2011 മുതൽ കോൺഗ്രസ് മാത്രം വിജയിക്കുന്ന മണ്ഡലമെന്ന ഖ്യാതി നിലനിറുത്തിയാണ് ഉമാ തോമസ് വീണ്ടും തരംഗം സൃഷ്ടിച്ചത്.