ഭരണവിരുദ്ധ തരംഗം വിജയത്തിന്റെ മാറ്റുകൂട്ടി
കൊച്ചി: സംസ്ഥാനത്താകെ അലയടിച്ച ഭരണവിരുദ്ധ തരംഗം അങ്കമാലിയിൽ യു.ഡി.എഫിന്റെ വിജയത്തിന് മാറ്റുകൂട്ടി. ഹാട്രിക് വിജയം കൊയ്ത കോൺഗ്രസ് സ്ഥാനാർത്ഥി റോജി എം.ജോൺ കഴിഞ്ഞ തവണത്തെ 15,929ൽ നിന്ന് ഭൂരിപക്ഷം 37,008ലേക്ക് വർദ്ധിപ്പിച്ചു.
2021നെ അപേക്ഷിച്ച് വോട്ടിൽ 7149ന്റെ കുറവ് ഉണ്ടായിട്ടും യു.ഡി.എഫിന്റെ പെട്ടിയിൽ 6769 വോട്ട് അധികം ലഭിച്ചു. അതേസമയം ഇടതുമുന്നണിക്ക് കഴിഞ്ഞതവണത്തേതിനേക്കാൾ 14,310 വോട്ട് കുറയുകയും ചെയ്തു. ഇടതുമുന്നണിയിലെ ഈ വോട്ടുചോർച്ചയാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം ഇരട്ടിയിലധികമായി ഉയർത്തിയത്. 2016 മുതൽ യു.ഡി.എഫ് പക്ഷത്ത് ഉറച്ചുനിൽക്കുന്ന അങ്കമാലി എങ്ങനെയും തിരിച്ചുപിടിക്കുക എന്നതായിരുന്നു ഇത്തവണ എൽ.ഡി.എഫിന്റെ ലക്ഷ്യം. അതിനായി ജനതാദളിന്റെ കൈവശമിരുന്ന മണ്ഡലം സി.പി.എം ഏറ്റെടുക്കുകയും ചെയ്തു. 2006ലും 2011ലും ജനതാദളിലെ ജോസ് തെറ്റയിൽ വിജയിച്ച മണ്ഡലം ഏറ്റെടുത്ത സി.പി.എം തീരെ വിജയസാദ്ധ്യതയില്ലാത്ത എറണാകുളം സീറ്റ് പകരം നൽകുകയും ചെയ്തു. പെരുമ്പാവൂരിൽ നിന്ന് മൂന്ന് തവണ വിജയിച്ച സാജു പോളിനെയാണ് അങ്കമാലി പിടിക്കാൻ സി.പി.എം രംഗത്തിറക്കിയത്. എന്നിട്ടും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ജോസ് തെറ്റയിൽ നേടിയതിനേക്കാൾ 14,310 വോട്ട് നഷ്ടമാവുകയാണുണ്ടായത്. ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തിനിടയിലും എൻ.ഡി.എ 2021ലേതിനേക്കാൾ സ്ഥിതി മെച്ചപ്പെടുത്തി. 2021ലെ 8677 എന്ന വോട്ടുനില ഇത്തവണ 9893 ആയി ഉയർത്തി.