അനധികൃത മണ്ണെടുപ്പ് ഭീതിയിൽ എട്ട് കുടുംബങ്ങൾ
ആലുവ: പ്രവർത്തനം നിലച്ച പഴയ കാത്തായി കോട്ടൺ മിൽ വളപ്പിൽ നിന്ന് അനധികൃതമായി മണ്ണെടുക്കുന്നതിനെ തുടർന്ന് സമീപവാസികളായ എട്ട് കുടുംബങ്ങൾ ഭീതിയിൽ. ഏക്കർ കണക്കിന് വരുന്ന കാത്തായി കമ്പനിയുടെ അതിർത്തിയോട് ചേർന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് റോഡിന് സമീപം താമസിക്കുന്ന വീട്ടുകാരാണ് ഭീതിയിലായത്.
കാത്തായി കമ്പനിയുടെ പഴയ കെട്ടിടങ്ങളും യന്ത്രഭാഗങ്ങളും നീക്കം ചെയ്ത ശേഷമാണ് മണ്ണ് അനധികൃതമായി നീക്കുന്നത്. കമ്പനിയുടെ സ്ഥലവും ക്വാർട്ടേഴ്സ് റോഡിന് സമീപം താമസിക്കുന്നവരുടെ വീടും തമ്മിൽ പതിനഞ്ച് അടി ഉയരവ്യത്യസമുണ്ട്. കമ്പനി വളപ്പിൽ നിന്ന് മണ്ണ് നീക്കുമ്പോൾ മതിലും മണ്ണും ഇടിയാൻ സാദ്ധ്യതയുണ്ട്.
90 വർഷം മുമ്പാണ് കമ്പനി ഇവിടെ മതിൽ നിർമ്മിച്ചത്. ഇതിനോട് ചേർന്ന് മഴവെള്ളം ഒഴുകിപോകാൻ കാനയും ഉണ്ടായിരുന്നു. കാന ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. മഴക്കാലത്ത് വെള്ളം ഒഴുകി പോകാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
നഗരസഭാ അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. മതിൽ അടിയന്തരമായി ബലപ്പെടുത്തണം. അപകടം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം
എ.സി. സന്തോഷ് കുമാർ,
ബി.ജെ.പി മുനിസിപ്പൽ
സമിതി പ്രസിഡന്റ്