മാമ്പ എൽ.പി സ്‌കൂൾ മാത്രം തുറന്നില്ല 162 വർഷത്തെ ചരിത്രം ബാക്കി
കണ്ണൂർ:62 വർഷം അക്ഷരവെളിച്ചം പകർന്ന അഞ്ചരക്കണ്ടി മാമ്പ എൽ.പി സ്‌കൂൾ ഇനി ചരിത്രത്തിന്റെ ഭാഗം. ഒറ്റ കുട്ടി പോലും എത്താത്തതിനെ തുടർന്ന് ഇനിയുള്ളത് ഔദ്യോഗികമായ അടച്ചുപൂട്ടൽ മാത്രം. ഒന്നുമുതൽ അഞ്ചുവരെ ക്ളാസുകളുള്ള ഈ വിദ്യാലയത്തിൽ ഒരുകാലത്ത് 160 വിദ്യാർത്ഥികൾ വരെ ഉണ്ടായിരുന്നു.
കഴിഞ്ഞ അദ്ധ്യയനവർഷം എട്ട് കുട്ടികളാണ് ഇവിടെ പഠിച്ചത്. അഞ്ചാംതരത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾ പുതിയ സ്‌കൂളിലേക്ക് പോയി.മറ്റ് ക്ലാസുകളിലുണ്ടായിരുന്ന ബാക്കിയുള്ള ആറ് കുട്ടികൾ ഈ വർഷം ടി.സി വാങ്ങി മറ്റ് സ്കൂളുകളിലും ചേർന്നു.
ഇവിടെയുണ്ടായിരുന്ന അഞ്ച് അദ്ധ്യാപകരിൽ പ്രധാനാദ്ധ്യാപിക കെ.ഷീജ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് വിരമിച്ചു. മൂന്ന് അദ്ധ്യാപകർക്ക് സർവീസ് പരിഗണിച്ച് സർക്കാർ സംരക്ഷണമുണ്ടാകും. ബാക്കി വരുന്ന രണ്ടു പേർക്ക് ജോലി ഉണ്ടാകുമോ എന്ന തിൽ സർക്കാർ നിലപാട് നിർണായകമാണ്. കുറച്ചുവർഷങ്ങളായി സ്‌കൂളിൽ അൻപതിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് മാമ്പ സ്കൂളിൽ എത്തിയിരുന്നത്. തന്റെ അനാരോഗ്യം കണക്കിലെടുത്ത് സ്‌കൂൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജർ രാഘവൻ നേരത്തെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യുക്കേഷന് പരാതി സമർപ്പിച്ചിരുന്നു.എന്നാൽ പൊതുവിദ്യാലയ സരക്ഷണത്തിന്റെ ഭാഗമായി സർക്കാർ നടപടികൾ വൈകിപ്പിച്ചു. പുതിയ സർക്കാർ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതിലും വ്യക്തതയില്ല.
1862ലാണ് അഞ്ചരക്കണ്ടി മാമ്പ എൽപി സ്‌കൂൾ സ്ഥാപിക്കുന്നത്. മാമ്പയിൽ നിന്ന് പഠിച്ചിറങ്ങിയ പഴയ തലമുറയിൽ പലരും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ കൂടി അണിചേർന്നവരാണെന്ന് നാട്ടുകാർ പറഞ്ഞു.