കൈറ്റിന്റെ ഇ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം ക്ലീൻ കേരള കമ്പനിയിലേക്ക് 50,000 കിലോ ഇ മാലിന്യം

Wednesday 22 January 2025 12:09 AM IST
സ്കൂൾ തല ഇ മാലിന്യ ശേഖരണ യജ്ഞത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം കാസർകോട് ഡി.ഡി.ഇ ടി. വി മധുസൂദനൻ നിർവ്വഹിക്കുന്നു

കാസർകോട്: മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ക്ലീൻ കേരള കമ്പനിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും സംയുക്ത നേതൃത്വത്തിൽ തയ്യാറാക്കിയ ഇ വേസ്റ്റ് മാനേജ്മെന്റ് ആൻഡ് ഡിസ്പോസൽ പോർട്ടലിലേയ്ക്ക് ജില്ലയിൽ നിന്ന് അപ്‌ലോഡ് ചെയ്തത് 50 ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ. ഇവ നീക്കം ചെയ്യുന്നതിലൂടെ ജില്ലയിലെ മുഴുവൻ സ്കൂളുകളും ഹരിതവിദ്യാലയം എന്ന പദവിയിലേക്കുയരും.

ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു സ്കൂൾ ആണ് ശേഖരണ കേന്ദ്രമായി തീരുമാനിച്ചിട്ടുള്ളത്. ആദ്യ ദിന ശേഖരണത്തിൽ കാസർകോട് നഗരസഭ പരിധിയിലുള്ള 19 സ്കൂളുകളിൽ നിന്നും 2916 കിലോ ഇ മാലിന്യവും മധൂർ പഞ്ചായത്ത് പരിധിയിലെ 6 സ്കൂളുകളിൽ നിന്നും 746 കിലോ ഇ മാലിന്യവും കൂടി ആകെ 3662 കിലോ ഇ മാലിന്യം ക്ലീൻ കേരള കമ്പനി ശേഖരിച്ചു. ഒന്നാം ഘട്ട ശേഖരണത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ, കുമ്പള, മൊഗ്രാൽ പുത്തൂർ, പള്ളിക്കര, ഉദുമ എന്നീ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നും ക്ലീൻ കേരള കമ്പനി ഇ മാലിന്യം ശേഖരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ സ്കൂളുകളിൽ നിന്നും ശേഖരിക്കും.

സ്കൂൾ തല ഇ മാലിന്യ ശേഖരണ യജ്ഞത്തിന്റെ ഫ്ലാഗ് ഓഫ് കാസർകോട് ഡി.ഡി.ഇ ടി.വി മധുസൂദനൻ നിർവ്വഹിച്ചു. നഗരസഭ പരിധിയിലെ സ്കൂളുകളിലെ ഇ മാലിന്യം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിൽ നിന്നും ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ മിഥുൻ ഗോപി ഏറ്റു വാങ്ങി. കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി ജോസഫ്, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി. ജയൻ, കോകോർഡിനേറ്റർ എച്ച്. കൃഷ്ണൻ, കൈറ്റ് മാസ്റ്റർ ട്രെയ്‌നർ അബ്ദുൾ ഖാദർ, ക്ലീൻ കേരള കമ്പനി സെക്ടർ കോർഡിനേറ്റർ അബ്ദുൾ ഹക്കീം എന്നിവർ പങ്കെടുത്തു.