പാതിവില തട്ടിപ്പ്; ജില്ലയിലെ അഞ്ച് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി

Tuesday 25 February 2025 12:43 AM IST

മലപ്പുറം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 35 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാത്രമല്ല, മിക്ക സ്‌റ്റേഷനുകളിലും 100ഓളം പരാതികളുമുണ്ട്. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിന് കീഴിൽ വ്യത്യസ്ഥ ഉദ്യോഗസ്ഥരുടെ കീഴിലായിരിക്കും അന്വേഷിക്കുക. മലപ്പുറം ക്രൈംബ്രാഞ്ച് യൂണിറ്റ് മൂന്ന് കേസുകളും ക്രൈം ബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിങ് രണ്ട് കേസുകളുമാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കുക. ബാക്കി കേസുകൾ ക്രൈബ്രാഞ്ചിന് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. നിലവിൽ അഞ്ച് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ക്രൈം ബ്രാഞ്ചിൽ ഉദ്യോഗസ്ഥരുടെ കുറവ് കാരണം ലോക്കൽ സ്റ്റേഷനുകളിൽ നിന്നും മറ്റ് വിംഗുകളിൽ നിന്നും അന്വേഷണ സംഘത്തിനൊപ്പം പ്രവർത്തിക്കാൻ താല്പര്യമുള്ള ഉദ്യോഗസ്ഥരോട് അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ രണ്ട് പേരാണ് കേസുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ളത്.

കൂടുതൽ മലപ്പുറത്ത്

മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിൽ 250ഓളം പരാതികളാണ് പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ രണ്ട് എഫ്.ഐ.ആർ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലമ്പൂരിൽ 163 പരാതികളാണ് ലഭിച്ചത്. 1.10 കോടിയുടെ തട്ടിപ്പാണ് നിലമ്പൂർ പരിധിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊണ്ടോട്ടിയിൽ 100ലധികം പരാതികൾ ലഭിച്ചിട്ടുണ്ട്. തിരൂരിൽ 50ഓളം പരാതികളും പെരിന്തൽമണ്ണയിൽ എട്ടും ലഭിച്ചു. വാഴക്കാട്, പെരുമ്പടപ്പ് സ്റ്റേഷനിലും പരാതികൾ എത്തിയിട്ടുണ്ട്. ഇനിയും കൂടുതൽ പരാതിക്കാർ എത്താൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.