റബർ മേഖലയിൽ ഉണർവ്വ്: തോട്ടങ്ങളിൽ റെയിൻ ഗാർഡിംഗ് തുടങ്ങി
കാളികാവ്: റബർ ഉത്പന്നങ്ങൾക്ക് മാന്യമായ വില ലഭിച്ചു തുടങ്ങിയതോടെ തോട്ടങ്ങളിൽ ഉത്പാദന വർദ്ധനവ് ലക്ഷ്യമാക്കി മരങ്ങൾക്ക് റെയിൻ ഗാർഡിംഗ് പ്രവർത്തി തുടങ്ങി. ഈ വർഷത്തെ ഏറ്റവും മികച്ച വിലയായ 250 രൂപയിലാണ് റബർ എത്തിനിൽക്കുന്നത്.
വേനൽമഴയും ആവശ്യത്തിന് ലഭിച്ചതോടെ മിക്ക റബർ തോട്ടങ്ങളും റെയിൻ ഗാർഡിംഗ് ജോലിയുടെ ഒരുക്കത്തിലാണ്. വലിയ ചെലവ് വരുമെങ്കിലും മഴക്കാലത്ത് ടാപ്പിംഗ് നടത്താൻ മരങ്ങളിൽ റെയിൻ ഗാർഡിംഗ് നടത്തേണ്ടതുണ്ട്.
യുദ്ധം മൂലമുണ്ടായ സാധനങ്ങളുടെ വില വർദ്ധനവും
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ റബർ മരങ്ങൾ നിലംപൊത്തിയതും വൻ പ്രതിസന്ധിയാണ് കർഷകർക്ക് ഉണ്ടാക്കിയിട്ടുള്ളത്.
പശ്ചിമേഷ്യയിലെ യുദ്ധം കാരണംക്രൂഡ് ഓയിൽ വില വർദ്ധനവുണ്ടായതു വഴി ഗാർഡിംഗിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനും ടാർപ്ലാസ്റ്ററിനും വലിയ തോതിൽ വിലവർദ്ധനവുണ്ടായി. കഴിഞ്ഞ തവണ 148 മുതൽ 150 രൂപ വരേയായിരുന്നു ഒരു കിലോ പ്ലാസ്റ്റിക്കിന്റെ വില. ഈ വർഷം അത് 200 രൂപ വരെയായി. ടാർപ്ലാസ്റ്ററിന് 25 കിലോയുടെ ടിന്നിന് 1150 രൂപ ഉണ്ടായിരുന്നത് 1490 രൂപ വരെ എത്തി.
റബർ വ്യവസായ മേഖലയിലുണ്ടായ വില മുന്നേറ്റം ഏറെ പ്രതീക്ഷയാണ് കർഷകർക്കും തൊഴിലാളികൾക്കും നൽകുന്നത്.
ചെലവ് കൂടി
- ഉത്‌പാദനം കൂടുതൽ ലഭിക്കുന്ന മഴക്കാലത്ത് പരമാവധി റബർ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർഷകർ റെയിൻ ഗാർഡിംഗ് നടത്തുന്നത്.
- ജൂൺ, മുതൽ ഒക്ടോബർ വരെയുള്ള
- മാസങ്ങളിലെ മഴയിലും ടാപ്പിംഗ് നടത്തുന്നതിന് പ്ലാസ്റ്റിക് പതിപ്പിക്കുന്നതോടെ സാദ്ധ്യമാകും.
- ഒരു റബർമരത്തിന്റെ റെയിൻ ഗാർഡിംഗിന് കഴിഞ്ഞ തവണ 30 മുതൽ 35 രൂപയോളം ചെലവായിടത്ത് ഇത്തവണ 50 രൂപയ്ക്ക് മുകളിലാവും.
- റബർ ഷീറ്റിന് മുൻവർഷം ഇക്കാലയളവിൽ 180 രൂപയുണ്ടായിരുന്നത് ഈ വർഷം 254 രൂപയും ഒട്ടുപാലിന് 120 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് 150 രൂപയ്ക്ക് മുകളിലും വില ലഭിക്കുന്നതാണ് കർഷകർക്ക് പ്രതീക്ഷ നൽകുന്നത്.