ആശയക്കുഴപ്പം: ഒടുവിൽ ഇടംപിടിച്ച് പി.കെ.ബഷീർ
മലപ്പുറം: ഏറെ ആശയക്കുഴപ്പങ്ങൾക്കിടയിൽ മുസ്ലിം ലീഗിൽ നിന്നും അഞ്ച് മന്ത്രിമാർ യു.ഡി.എഫ് മന്ത്രിസഭയിലേക്ക്. പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, കെ.എം.ഷാജി, എൻ.ഷംസുദ്ദീൻ, വി.ഇ.അബ്ദുൾ ഗഫൂർ എന്നിവർ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം പി.കെ.ബഷീറിന് പകരം പാറയ്ക്കൽ അബ്ദുള്ളയാണ് ലീഗ് ലിസ്റ്റിലുണ്ടായിരുന്നത്. എന്നാൽ, എറനാട്ടിൽ നിന്നും നാലാംവട്ടം എം.എൽ.എയായ പി.കെ.ബഷീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗിനുള്ളിലും സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് പുനരാലോചന ഉണ്ടായത്. തുടർന്ന്, പാറക്കൽ അബ്ദുള്ളയ്ക്ക് പകരം പി.കെ.ബഷീറിന് മന്ത്രിസ്ഥാനം നൽകുകയായിരുന്നു. രണ്ടര വർഷത്തിന് ശേഷം പാറയ്ക്കൽ അബ്ദുള്ളയെ മന്ത്രിയാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പാറക്കൽ അബ്ദുള്ളയെ ഒഴിവാക്കിയതിനെതിരെ കോഴിക്കോട്ടെ ലീഗ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
അബ്ദുൽ ഗഫൂറിനെ ഒഴിവാക്കി കാസർകോടിന്റെ പ്രതിനിധിയായി എ.കെ.എം അഷ്റഫിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. എന്നാൽ ലീഗ് നേതൃത്വം വഴങ്ങിയില്ല.