തെരുവുനായയ്ക്ക് പേ വിഷബാധ ; മലയാലപ്പുഴയിൽ ജാഗ്രത
കോന്നി : മലയാലപ്പുഴയിൽ നാട്ടുകാരെ ആക്രമിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം ചേർന്ന് നായശല്യം ഇല്ലാതാക്കാൻ നടപടികൾ തുടങ്ങി. പഞ്ചായത്തിലെ എല്ലാവാർഡുകളിലും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പുകൾനൽകി. പ്ലാവറ, ചേറാടി, മലയാലപ്പുഴ വാർഡുകളിൽ ഇന്നലെ വളർത്തുനായകൾക്ക് വാക്സിനേഷൻ നൽകി. പൊതിപ്പാട്, പുതുക്കുളം, കടുവാക്കുഴി, മുക്കുഴി വള്ളിയാനി, വെട്ടൂർ വാർഡുകളിൽ ഇന്ന് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച തെരുവ് നായ്ക്കൾക്കും വാക്സിനേഷൻ നൽകും. പഞ്ചായത്തിലെ എല്ലാ ഹോട്ടലുകളിലും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാൻ പഞ്ചായത്ത് നിർദ്ദേശം നൽകി. വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ആഹാര അവശിഷ്ടങ്ങൾ റോഡരികിൽ തള്ളരുത് എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച മലയാലപ്പുഴ പ്ലാവറപടിയിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. പ്ലാവറപടിയിലെ വീട്ടുമുറ്റത്ത് എത്തിയ തെരുവുനായ പ്ലാവറയിൽ ശാന്ത (65), കുഞ്ഞാപ്പു (3), പടിഞ്ഞാറെ പുന്നാട്ടിയിൽ ദീപു (45), നന്ദു (7), ശാന്ത (65) എന്നിവരെയാണ് നായ ആക്രമിച്ചത്.
തുടരുന്ന ഭീഷണി
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ വർദ്ധിച്ചതോടെ വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ഭീഷണിയിലാണ്. ഹോട്ടലുകളിലെയും വീടുകളിലെയും ആഹാര അവശിഷ്ടങ്ങൾ റോഡരികൾ തള്ളുന്നത് പതിവാണ്. പാൽ, പത്ര വിതരണം നടത്തുന്നവരും പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും തെരുവ് നായകളുടെ മുൻപിൽ അകപ്പെടുന്ന സംഭവങ്ങളും പതിവാണ്.
ഗ്രാമപഞ്ചായത്ത് സർവകക്ഷിയോഗം ചേർന്ന് തെരുവുനായ
ശല്യം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ബിന്ദു പ്രദീപ് (പ്രസിഡന്റ്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്)