നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം തൊഴിലാളികൾ പ്രതിസന്ധിയിൽ

Tuesday 02 June 2026 1:23 AM IST

കുന്നത്തുകാൽ: പാറ ഉത്പന്നങ്ങളുടെ ദൗർലഭ്യത്തിൽ നിർമ്മാണമേഖല സ്തംഭിച്ചതോടെ കെട്ടിട നിർമ്മാണ തൊഴിലാളികൽ ദുരിതക്കയത്തിൽ. മുന്ന് വർഷം മുമ്പ് ഗ്രാമീണ മേഖലയിലെ ക്വാറികൾ പൂട്ടിയത് മുതൽ തുടങ്ങിയതാണ് പാറ ഉത്പന്നങ്ങളുടെ ഷാമം.

എന്നാൽ കന്യകുമാരി ജില്ലയിൽ നിന്നും കേരളത്തിലേക്ക് പാറ ഉത്പന്നങ്ങൾ കൊണ്ടുവരാനുള്ള പെർമിറ്റ് നിറുത്തലാക്കിയതാണ്‌ നിർമ്മാണമേഖലയ്ക്ക് തിരിച്ചടിയായത്.

മാസങ്ങളായി തൊഴിലില്ലാത്ത അവസ്ഥയിലാണ്. ക്വാറികളിൽ കണക്കിലധികം മെറ്റലും പൊടിയും ഉത്പാദിപ്പിച്ചതായി ജിയോളജി അധികൃതരുടെ കണ്ടെത്തലിന്മേൽ ക്വാറി ഉടമകൾക്ക് ചുമത്തിയ വൻതുകയാണ് ക്വാറികൾ ഒന്നൊന്നായി പൂട്ടിയിടാൻ കാരണമായത്.

പ്രശ്നപരിഹാരത്തിനായി ക്വാറി ഉടമകൾ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ പിഴ തുകകൾ തവണകളായി അടയ്ക്കാമെന്ന് പറ‍ഞ്ഞെങ്കിലും അധികൃതർ വഴങ്ങിയില്ലെന്ന് ആരോപിക്കുന്നു.

കെട്ടിടനിർമ്മാണ

ചെലവ് കുതിച്ചുയരുന്നു

കന്യാകുമാരി ജില്ലയിൽ നിന്നുള്ള ഉത്പന്നങ്ങൾ എത്താതായതോടെ പൊള്ളാച്ചി, തെങ്കാശി എന്നിവിടങ്ങളിൽ നിന്നും ചെങ്കോട്ടവഴിയാണ് കേരളത്തിലേക്ക് പാറപ്പൊടിയും മെറ്റലും എത്തുന്നത്. ദൂരക്കൂടുതലും ഇന്ധനവില വർധനവും കാരണം ട്രാൻസ്പോർട്ടേഷൻ ചെലവ് മൂന്നിരട്ടിയായതോടെ കെട്ടിട നിർമ്മാണ ചെലവ് കുതിച്ചുയരുകയാണ്.

നെയ്യാറ്റിൻകര താലൂക്കിലെ കുന്നത്തുകാൽ, വെള്ളറട, ആര്യങ്കോട് പഞ്ചയത്തുകളിലെ പൂട്ടിക്കിടക്കുന്ന ക്വാറികൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.