ഇരുഗൂർ - ദേവനഗൊന്തി പൈപ്പ്‌ലൈൻ അന്തിമ ഘട്ടത്തിലേക്ക്
കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) തമിഴ്‌നാട്ടിൽ നടപ്പാക്കുന്ന വൻകിട ഊർജ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളുടെ പുരോഗതി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. തമിഴ്‌നാടിനെയും കർണാടകയെയും ബന്ധിപ്പിച്ച് 1,732 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 'ഇരുഗൂർ - ദേവനഗൊന്തി മൾട്ടി പ്രൊഡക്‌ട് പൈപ്പ്‌ലൈൻ' പദ്ധതി 82.6 ശതമാനം പൂർത്തിയായെന്ന് മന്ത്രി അറിയിച്ചു. പ്രതിവർഷം 3.5 ദശലക്ഷം മെട്രിക് ടൺ പെട്രോളിയം ഉത്പന്നങ്ങൾ വഹിക്കാൻ ശേഷിയുള്ള പൈപ്പ്‌ലൈൻ യാഥാർത്ഥ്യമാകുന്നതോടെ പടിഞ്ഞാറൻ തമിഴ്‌നാട്ടിലും സമീപ പ്രദേശങ്ങളിലും ഇന്ധന വിതരണം കാര്യക്ഷമമാകും. അന്തർസംസ്ഥാന ഇന്ധന വിതരണം സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായി നടപ്പിലാക്കാൻ സാധിക്കുന്ന പദ്ധതിയ്ക്ക് 355 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം പ്രദേശത്തെ വ്യവസായ-സാമ്പത്തിക വളർച്ച ഉറപ്പാക്കാനും പദ്ധതി സഹായകരമാകുമെന്ന് ബി.പി.സി.എൽ അറിയിച്ചു. ഈറോഡ്, നീലഗിരി ജില്ലകളിലായി 3,685 കോടി രൂപ നിക്ഷേപത്തിൽ പുരോഗമിക്കുന്ന സിറ്റി ഗ്യാസ് വിതരണ (സി.ജി.ഡി) പദ്ധതിയുടെ പുരോഗതിയും യോഗം ചർച്ച ചെയ്തു. നിലവിൽ 44.6 ശതമാനം പൂർത്തിയായ പദ്ധതി, ജില്ലകളിലെ ഗാർഹിക-വ്യാവസായിക മേഖലയ്ക്ക് വലിയ കുതിപ്പേകും. ബി.പി.സി.എൽ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ ശുഭാങ്കർ സെൻ, തിരുപ്പൂർ ജില്ല കളക്ടർ, തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, നാഷണൽ ഹൈവേ അതോറിറ്റി, സ്റ്റേറ്റ് ഹൈവേ ഡിപ്പാർട്ട്‌മെന്റ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും ബി.പി.സി.എൽ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.