
ന്യൂഡൽഹി: ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം ജയിൽശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കണമെന്ന ആവശ്യം തുടർച്ചയായി ലംഘിച്ചതിനും കോടതിയിൽ ഹാജരാകുന്നതിൽ വീഴ്‌ച വരുത്തിയതിനുമാണ് ശിക്ഷ. എത്രയുംവേഗം അധികാരികൾക്കുമുന്നിൽ കീഴടങ്ങണമെന്നും 90,000 സിംഗപ്പൂർ ഡോളർ (67.46 ലക്ഷം രൂപ) കെട്ടിവയ്‌ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. 2024 ഏപ്രിൽ മുതൽ സ്വത്തുവകകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കോടതി ബൈജു രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാതെ വന്നതോടെയാണ് അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിച്ചത്.
സിംഗപ്പൂരിലെ ബീയർ ഇൻവെസ്റ്റ്‌കോ പ്രൈവറ്റ് ലിമിറ്റഡിന്റെ നിയമപരമായ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രേഖകൾ സമർപ്പിക്കാൻ ബൈജു രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഉപ കമ്പനി നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. ഇതിനകംതന്നെ വിവിധ കോടതികളിലായി വിദേശ നിക്ഷേപകരിൽ നിന്ന് നിയമപരമായ വെല്ലുവിളികൾ നേരിടുന്ന ബൈജു രവീന്ദ്രന് ഇപ്പോഴത്തെ കോടതി വിധി വലിയ തിരിച്ചടിയാണ്. അദ്ദേഹം നിലവിൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
അമേരിക്കയിലും ബൈജൂസിനെതിരെ നിയമനടപടികൾ നടക്കുന്നുണ്ട്. 1.2 ബില്യൺ ഡോളറിന്റെ വായ്‌പാതിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസ് കോടതിയും ബൈജു രവീന്ദ്രന് ശക്തമായ താക്കീതുകൾ നൽകിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പുകളിൽ ഒന്നായി ഉയർന്നുവന്ന ബൈജൂസ് ലേണിംഗ് ആപ്പിലേക്ക് വലിയ രീതിയിൽ ആഗോള നിക്ഷേപങ്ങൾ എത്തിയിരുന്നു. ലോകമാകെ പ്രശസ്‌തി നേടിയ ശേഷമായിരുന്നു പെട്ടെന്നുള്ള തകർച്ച സംഭവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |