വിലക്കയറ്റ ഭീതിയിൽ ഇടറി വിപണികൾ
പലിശ വർദ്ധന വിനയാകും
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ലോകമെമ്പാടും വിലക്കയറ്റം രൂക്ഷമാക്കുമെന്ന ആശങ്കയിൽ ധനകാര്യ വിപണികളിൽ സമ്മർദ്ദമേറുന്നു. ഫെബ്രുവരിക്ക് ശേഷം ദീർഘകാലം ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിനടുത്ത് തുടരുന്നതാണ് വെല്ലുവിളി. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര ബാങ്കുകൾ മുഖ്യ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ നിർബന്ധിതരാകുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ഓഹരി, സ്വർണം, വിദേശ നാണയം തുടങ്ങിയ വിപണികളെല്ലാം ഇന്നലെ കനത്ത തിരിച്ചടി നേരിട്ടു.
വിപണിയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് നിക്ഷേപകർ സുരക്ഷിത മേഖലയായ യു.എസ് ബോണ്ടുകൾ, അമേരിക്കൻ ഡോളർ എന്നിവയിലേക്ക് പണം ഒഴുക്കി. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 80 ഡോളർ ഇടിഞ്ഞ് 4,425 ഡോളറിലെത്തി. ഇന്ത്യയിലെ പ്രമുഖ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ കനത്ത നഷ്‌ടം നേരിട്ടു. റിസർവ് ബാങ്ക് വിപണിയിൽ ശക്തമായ ഇടപെട്ടതിനു ശേഷവും ഡോളറിനെതിരെ രൂപ രണ്ട് പൈസ നഷ്‌ടത്തോടെ 95.68ൽ വ്യാപാരം അവസാനിപ്പിച്ചു.
പവൻ വിലയിൽ കനത്ത ഇടിവ്
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഇന്നലെ സ്വർണ വില പവന് 1,520 രൂപ കുറഞ്ഞ് 1,15,000 രൂപയിലെത്തി. ഗ്രാമിന്റെ വില രണ്ട് തവണയായി 190 രൂപ ഇടിഞ്ഞ് 14,375 രൂപയിലെത്തി. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതിനാൽ ആഗോള വിപണിയിലെ വിലയിടിവിന്റെ നേട്ടം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിച്ചില്ല.
ഇടിവ് തുടർന്ന് ഓഹരികൾ
വിദേശ നിക്ഷേപകരുടെ പിന്മാറ്റവും പശ്ചിമേഷ്യയിലെ അനിശ്ചിതത്വവും ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്നലെയും തിരിച്ചടിയായി. സെൻസെക്സ് 142 പോയിന്റ് നഷ്‌ടത്തോടെ 75,867.80ൽ അവസാനിച്ചു. നിഫ്‌റ്റി ഏഴ് പോയിന്റ് കുറഞ്ഞ് 23,907.15ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികൾ നേട്ടമുണ്ടാക്കി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞു.
ക്രൂഡോയിൽ വില ബാരലിന് 96 ഡോളറിൽ