1732 കോടിയുടെ പദ്ധതി; ഗുണം ലഭിക്കുന്നത് ഈ രണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്

Thursday 28 May 2026 12:07 AM IST

കൊച്ചി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍) തമിഴ്നാട്ടില്‍ നടപ്പാക്കുന്ന വന്‍കിട ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളുടെ പുരോഗതി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. തമിഴ്നാടിനെയും കര്‍ണാടകയെയും ബന്ധിപ്പിച്ച് 1,732 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 'ഇരുഗൂര്‍ - ദേവനഗൊന്തി മള്‍ട്ടി പ്രൊഡക്ട് പൈപ്പ്ലൈന്‍' പദ്ധതി 82.6 ശതമാനം പൂര്‍ത്തിയായെന്ന് മന്ത്രി അറിയിച്ചു.

പ്രതിവര്‍ഷം 3.5 ദശലക്ഷം മെട്രിക് ടണ്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള പൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പടിഞ്ഞാറന്‍ തമിഴ്നാട്ടിലും സമീപ പ്രദേശങ്ങളിലും ഇന്ധന വിതരണം കാര്യക്ഷമമാകും. അന്തര്‍സംസ്ഥാന ഇന്ധന വിതരണം സുരക്ഷിതവും പരിസ്ഥിതി സൗഹാര്‍ദപരവുമായി നടപ്പിലാക്കാന്‍ സാധിക്കുന്ന പദ്ധതിയ്ക്ക് 355 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം പ്രദേശത്തെ വ്യവസായ-സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനും പദ്ധതി സഹായകരമാകുമെന്ന് ബി.പി.സി.എല്‍ അറിയിച്ചു.

ഈറോഡ്, നീലഗിരി ജില്ലകളിലായി 3,685 കോടി രൂപ നിക്ഷേപത്തില്‍ പുരോഗമിക്കുന്ന സിറ്റി ഗ്യാസ് വിതരണ (സി.ജി.ഡി) പദ്ധതിയുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ 44.6 ശതമാനം പൂര്‍ത്തിയായ പദ്ധതി, ജില്ലകളിലെ ഗാര്‍ഹിക-വ്യാവസായിക മേഖലയ്ക്ക് വലിയ കുതിപ്പേകും. ബി.പി.സി.എല്‍ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ ശുഭാങ്കര്‍ സെന്‍, തിരുപ്പൂര്‍ ജില്ല കളക്ടര്‍, തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, നാഷണല്‍ ഹൈവേ അതോറിറ്റി, സ്റ്റേറ്റ് ഹൈവേ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും ബി.പി.സി.എല്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.