ചൈനയ്‌ക്കും പാകിസ്ഥാനും നെഞ്ചിടിപ്പ് കൂട്ടിയ ഉജ്വലമായ ആയുധം ഇന്ത്യയിലെത്തുന്നു, നൽകുന്നത് റഷ്യ
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തികളെ ശക്തമാക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങളിലെ പരിഷ്‌കരണം നടക്കുകയാണ്. 2018ൽ ഇന്ത്യ റഷ്യയുമായി എസ് 400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിനായി കരാറിലേർപ്പെട്ടിരുന്നു. ഇന്ത്യ 'സുദർശൻ ചക്ര' എന്ന് പേരിട്ട എസ്-400 ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് ഏറെ പങ്കുവഹിച്ചു. ആകെ അഞ്ച് സ്‌ക്വാഡ്രനുകൾക്കാണ് റഷ്യയുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടത്. ഇതിൽ നാലാമത്തെ സ്‌ക്വാഡ്രൺ ഈ ആഴ്‌ചതന്നെ രാജ്യത്തെത്തുകയാണ്. വ്യോമസേനയ്‌ക്കാണ് നാലാമത് സ്‌ക്വാഡ്രൺ ലഭിക്കുക. പാക് അതിർത്തിയോട് ചേർന്ന് രാജസ്ഥാനിലാകും എസ്-400 വിന്യസിക്കുക. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇതോടെ സുരക്ഷ അതിശക്തമാകും.
റഡാർ,കമാൻഡ് പോസ്റ്റുകൾ, മിസൈൽ ലോഞ്ചറുകൾ, വാഹനങ്ങൾ എന്നിവയടങ്ങിയ സ്‌ക്വാഡ്രനാണ് എസ്-400 ട്രയംഫ്. വിവിധ ഭാഗങ്ങളായാണ് ഇവ ഇന്ത്യയിലെത്തുക. മീസൈൽ തൊടുക്കാനുപയോഗിക്കുന്ന ലോഞ്ചർ, റഡാർ, കമാൻഡ് ആൻഡ് കൺട്രോൾ പോസ്റ്റ്, പ്രത്യേക കണ്ടെയ്‌നറിലായി മിസൈലുകൾ എന്നിവ പ്രത്യേക ചരക്കുവിമാനങ്ങളിലും ഭീമൻ ചരക്കുകപ്പലുകളിലുമാണ് എത്തിക്കുക. ആന്റണോവ് അൻ-124 അല്ലെങ്കിൽ ഇല്യൂഷിൻ ഇൽ-76 എന്നീ ചരക്കുവിമാനങ്ങളിലൊന്നാകും ഇന്ത്യയിൽ ഇവയുമായി എത്തുക. ലോഞ്ചർ വാഹനങ്ങളും മിസൈൽ കണ്ടെയ്‌നറുകളും ചരക്കുകപ്പലുകളിൽ രാജ്യത്തെ തുറമുഖത്ത് അടുക്കും. ഈ ഭാഗങ്ങൾ ഇന്ത്യയിലെയും റഷ്യയിലെയും വിദഗ്ദ്ധരും ഉദ്യോഗസ്ഥരും പരിശോധിച്ച് വിവിധ ഘടകങ്ങളെ കൂട്ടിയോജിപ്പിച്ച് പ്രവർത്തനം കൃത്യമെന്ന് പരീക്ഷണവും നടത്തിയ ശേഷമാകും പാക് അതിർത്തിയിൽ വിന്യസിക്കുക.
നിലവിൽ റഷ്യ- യുക്രെയിൻ യുദ്ധം കാരണമാണ് ഈ ദീർഘദൂര ഉപരിതല-വ്യോമ മിസൈൽ സംവിധാനത്തിന്റെ വിതരണം അൽപം വൈകിയത്. 600 കിലോമീറ്റർ അകലത്തിലുള്ള ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും 400 കിലോമീറ്റർ പരിധിയിലെ ശത്രുലക്ഷ്യങ്ങളെ തകർക്കാനും എസ്-400 എന്ന സുദർശൻ ചക്രയ്‌ക്കാകും. 300 ലധികം ശത്രുലക്ഷ്യങ്ങളെ ഒരേസമയം ട്രാക്ക് ചെയ്യാം, 36 എണ്ണങ്ങളെ ഇങ്ങനെ തകർക്കാനും കഴിയും. ശബ്‌ദത്തെക്കാൾ 14 മടങ്ങുവേഗത്തിൽ പാഞ്ഞ് ശത്രുക്കൾക്ക് വലിയ നാശം വിതയ്‌ക്കും. 40 കിലോമീറ്റർ മുതൽ 400 കിലോമീററർ വരെ വ്യത്യസ്‌ത ദൂരങ്ങളിൽ തൊടുക്കാവുന്ന നാല് മിസൈലുകൾ ഈ സംവിധാനത്തിലുണ്ട്. നിലവിൽ ഇന്ത്യയിലുള്ള മൂന്ന് എസ്-400 സംവിധാനം പാക്-ചൈന അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ട്.