"ഒരിക്കലും പൊറുക്കാത്ത തെറ്റ്"; ഇന്ത്യയെ വിമർശിച്ച പാകിസ്ഥാനിക്ക് പ്രവാസി മലയാളികൾ നൽകിയത് ഊഷ്മള സ്വീകരണം

Saturday 31 May 2025 10:34 AM IST

ദുബായ്: ദുബായിലെ മലയാളികൾ പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയ്ക്ക് സ്വീകരണം നൽകിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. ബി ജെ പി നേതാവ് കെ സുരേന്ദ്രൻ അടക്കമുള്ളവരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിക്കുകയും ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്തയാളാണ് ഷാഹിദ് അഫ്രീദി.

'ഇന്ത്യ സ്വയം ഭീകരവാദം നടത്തുന്നു, സ്വന്തം ജനങ്ങളെ കൊല്ലുന്നു. തുടർന്ന് അതിന്റെ ഉത്തരവാദിത്തം പാകിസ്ഥാനിൽ കെട്ടിവയ്ക്കുന്നു,' - എന്നായിരുന്നു അഫ്രീദി അന്ന് പറഞ്ഞത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇത്രയും മോശമായ ഒരു പരാമർശം നടത്തിയ ആൾക്ക് മലയാളികൾ ഊഷ്മളമായ സ്വീകരണം നടത്തിയത് നാണക്കേടും രാജ്യദ്രോഹപരമാണെന്നുമാണ്‌ സോഷ്യൽ മീഡിയയിലൂടെ ആളുകൾ പ്രതികരിച്ചിരിക്കുന്നത്.

പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ ആനയിച്ച് കൊണ്ടുവന്ന് ദുബായിൽ ആഘോഷം സംഘടിപ്പിച്ച മലയാളി സംഘടനയെ അഞ്ചാംപത്തികൾ എന്നല്ലാതെ എന്ത് വിളിക്കാനാണെന്ന് കെ സുരേന്ദ്രൻ ചോദിക്കുന്നു. പഹൽഗാമിൽ രക്തസാക്ഷികളായ ഇന്ത്യക്കാരെയും പാകിസ്ഥാനെതിരെ അഭിമാന വിജയം നേടാൻ വീരമൃത്യു വരിച്ച സൈനികരെയുമാണ് ഇവർ അപമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ജനത ഒരിക്കലും പൊറുക്കാത്ത തെറ്റ് ചെയ്ത ഇവർ മലയാളികളായതിൽ നമുക്ക് ലജ്ജിച്ച് തലതാഴ്ത്താമെന്നാണ് കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

സ്വീകരണ പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷാഹിദ് അഫ്രീദിയെ വേദിയിൽ സ്വാഗതം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഉച്ചത്തിലുള്ള ആർപ്പുവിളികൾക്കും കരഘോഷങ്ങൾക്കുമിടയിലൂടെ ഷാഹിദ് അഫ്രീദി വേദിയിലെത്തുന്നു.'ഇന്ത്യയിലെ കേരളവും അവിടുത്തെ ഭക്ഷണവും എനിക്ക് വളരെ ഇഷ്ടമാണ്'- എന്നാണ് അഫ്രീദി പ്രസംഗിച്ചത്. വേദിയിൽ ചെണ്ടയടക്കമുള്ള വാദ്യോപകരണങ്ങളോടെയാണ് അഫ്രീദിയെ സ്വീകരിച്ചത്.