ആഡംബര ജീവിതം സ്വപ്നം കണ്ട് പ്രവാസിയെ വിവാഹം കഴിച്ചു, പിന്നീട് ഒറ്റപ്പെടലും പീഡനവും മാത്രം; ഒടുവിൽ എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക്
ന്യൂഡൽഹി: പ്രവാസി കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചയക്കുന്ന ഇന്ത്യയിലെ പെൺകുട്ടികൾ നേരിടുന്ന യഥാർത്ഥ ജീവിതത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. വിദേശത്തെ ആഡംബര ജീവിതം 'കെണി'യാണെന്ന് വ്യക്തമാക്കിക്കൊണ്ട് എക്സിൽ യുവതി പങ്കുവച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. ഭർതൃവീട്ടിലെ പീഡനങ്ങളും കടുത്ത ഒറ്റപ്പെടലും സഹിക്കാനാവാതെ ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ തന്റെ കസിന്റെ അനുഭവമാണ് യുവതി പങ്കുവച്ചത്.
ധനകാര്യ മേഖലയിൽ പ്രൊഫഷണലായ കസിൻ വിദേശത്ത് പോയതിനു ശേഷം കടുത്ത ഒറ്റപ്പെടലും വീട്ടുജോലികളുടെ അമിതഭാരവുമാണ് നേരിട്ടതെന്ന് യുവതി പോസ്റ്റിൽ പറയുന്നു. സ്വന്തം സംസ്‌കാരം മറക്കാതിരിക്കനെന്ന പേരിൽ ഭർതൃവീട്ടുകാർ പെൺകുട്ടിയെക്കൊണ്ട് കഠിനമായ ജോലികൾ ചെയ്യിക്കുമായിരുന്നു. വ്യക്തിസ്വാതന്ത്ര്യമോ സാമ്പത്തിക ഭദ്രതയോ ഇല്ലാതെ, 24 മണിക്കൂറും വീട്ടുജോലിയും ശുശ്രൂഷയും ചെയ്യേണ്ടി വരുന്ന ഒരവസ്ഥയിലേക്കാണ് കസിൻ എത്തിച്ചേർന്നത്.
'വിദേശത്തെ മികച്ച റോഡുകളും ശുദ്ധവായുവും നൽകുന്ന ഭംഗിയുള്ള കാഴ്ചകളുടെ ആയുസ് പെട്ടെന്ന് അവസാനിച്ചു. അവിടെ സാമൂഹിക ജീവിതമില്ലാത്ത, 24 മണിക്കൂറും ശമ്പളമില്ലാത്ത തൊഴിലാളി മാത്രമാണെന്ന് അവൾ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ കുടുംബങ്ങളിൽ നിന്നുള്ള സമ്മർദ്ദം കാരണം നിരവധി പെൺകുട്ടികളാണ് ഇത്തരം കെണികളിൽ പെട്ട് തിരിച്ചുപോരാനാകാതെ വിദേശത്ത് കുടുങ്ങി കഴിയുന്നത്.' -യുവതി എക്സിൽ കുറിച്ചു.
കസിൻ ഇന്ത്യയിലേക്ക് മടങ്ങാൻ കാരണമായ ഒരു പ്രധാന സംഭവവും യുവതി തുടർക്കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. ഒരിക്കൽ വിദേശത്തെ ഒരു മാളിൽ ഷോർട്സും ക്രോപ്പ് ടോപ്പും ധരിച്ച പെൺകുട്ടിയെ കണ്ട് അവിടെയുണ്ടായിരുന്ന ഒരു ഇന്ത്യൻ സ്ത്രീ ഡെസി ആ എന്ന് വിളിച്ചുകൊണ്ട് പരിഹസിക്കുകയുണ്ടായി. എന്നാൽ ഇന്ത്യയിൽ താൻ മോഡേൺ വസ്ത്രങ്ങൾ ധരിച്ച് പാർട്ടി നടത്തുന്ന ചിത്രങ്ങൾ കാണിച്ച് പെൺകുട്ടി ആ സ്ത്രീക്ക് കൃത്യമായ മറുപടി നൽകി. 'നിങ്ങൾ വിദേശത്ത് വന്നിട്ടും പണ്ടത്തേക്കാൾ കൂടുതൽ വിവരമില്ലാത്തവരായി മാറിയല്ലോ' എന്നായിരുന്നു പെൺകുട്ടി ആ സ്ത്രീയോട് ചോദിച്ചത്. ഇത് ഭർതൃവീട്ടിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായെങ്കിലും പെൺകുട്ടി തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
യുവതിയുടെ പോസ്റ്റിന് താഴെ സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി സ്ത്രീകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. വിദേശത്തേക്ക് വിവാഹം കഴിഞ്ഞ് പോയതിനു ശേഷം സ്വന്തം പ്രൊഫഷണൽ ഐഡന്റിറ്റിയും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് പോയതിനെക്കുറിച്ച് പലരും കമന്റ് ചെയ്തു. 'ഭർത്താവ് മോശം സ്വഭാവമാണെങ്കിൽ, ഡിപെൻഡന്റ് വിസയിൽ വിദേശത്ത് കഴിയുന്ന സ്ത്രീകളുടെ ജീവിതം ഇന്ത്യയിലേതിനേക്കാൾ മോശമായിരിക്കും. എന്നാൽ ദമ്പതികൾ ഇരുവരും ജോലി ചെയ്യുന്നവരാണെങ്കിൽ പ്രവാസി ജീവിതം മികച്ചതാണ്.'- ഒരാൾ കുറിച്ചു.
'നിങ്ങളുടെ കസിൻ എടുത്തത് വളരെ നല്ല തീരുമാനമാണ്. ജീവിതം ഒന്നേയുള്ളൂ, അത് സ്വാതന്ത്ര്യത്തോടെ ജീവിച്ചു തീർക്കണം.' -മറ്റൊരാൾ പിന്തുണച്ചു. 'ഇതൊക്കെ പ്രവാസി കുടുംബങ്ങളുടെ മാത്രം പ്രശ്നമല്ല, മോശം മനുഷ്യർ എല്ലാ സ്ഥലത്തുമുണ്ട്. ജീവിതത്തിൽ എന്ത് സംഭവിക്കുമെന്നത് ഓരോരുത്തരുടെയും ഭാഗ്യം പോലെയിരിക്കും.'-ഒരാൾ അഭിപ്രായപ്പെട്ടു.
Reminder that the "NRI dream life" is often a trap. My cousin just left her husband and came back to India. She said the reality of moving abroad was just extreme isolation, endless chores and toxic in-laws demanding extra labor to "stay rooted." She mentioned the "clean roads…
— Dewy.dee (@deebayleaf) May 24, 2026