കേരളത്തില്‍ ഒതുങ്ങിയപ്പോള്‍ കര്‍ണാടകയില്‍ തുടങ്ങി; ഡികെ - സിദ്ധരാമയ്യ പോര് രൂക്ഷം

Wednesday 20 May 2026 7:39 PM IST

ബംഗളൂരു: അധികാരകൈമാറ്റത്തെ ചൊല്ലി കര്‍ണാടകയില്‍ ഡികെ ശിവകുമാര്‍ - സിദ്ധരാമയ്യ പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പോര് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. മന്ത്രിസഭയില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ വിഭാഗം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ നേരത്തേയുള്ള ധാരണയനുസരിച്ച് ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഡി.കെ വിഭാഗം ആവശ്യപ്പെടുന്നത്.

കര്‍ണാടകയില്‍ പാര്‍ട്ടി 2023ല്‍ അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിച്ച ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്നാണ് കരുതിയതെങ്കിലും ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്ന സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുകയായിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം എന്ന ധാരണയുടെ പുറത്ത് ഡികെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

എന്നാല്‍, രണ്ടര വര്‍ഷം പിന്നിട്ടിട്ടും അധികാര കൈമാറ്റത്തിന് സിദ്ധരാമയ്യ തയ്യാറായില്ല. കഴിഞ്ഞ ആറ് മാസമായി ഈ തര്‍ക്കം തുടരുന്നുണ്ട്. കേരളത്തില്‍ ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും ജനഹിതം മാനിച്ച് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇത് ഡികെ അനുകൂലികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും കേരളത്തിലെ തീരുമാനം ഡികെ വിഭാഗം ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഹൈക്കമാന്‍ഡിനെ സംബന്ധിച്ച് പ്രശ്‌നപരിഹാരം എളുപ്പമാകില്ല.

2025 അവസാനത്തോടെ സിദ്ധരാമയ്യ സര്‍ക്കാര്‍ കാലാവധിയുടെ പകുതി പിന്നിട്ടപ്പോള്‍ ഡി.കെ. ശിവകുമാറും അനുയായികളും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. മന്ത്രിമാരും എംഎല്‍എമാരും പലതവണ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് തിരഞ്ഞെടുപ്പ് വരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ചര്‍ച്ചകള്‍ക്ക് താത്കാലിക വിരാമമായത്. തിരഞ്ഞെടുപ്പ് ഫലം വന്ന് പുതിയ സര്‍ക്കാരുകള്‍ അധികാരമേറ്റതിന് പിന്നാലെയാണ് കര്‍ണാടകയില്‍ വീണ്ടും അവകാശവാദങ്ങള്‍ ശക്തിപ്പെട്ടിരിക്കുന്നത്.