'പെട്രോളിൽ മുക്കിയ തുണി കണ്ടെത്തി'; ട്രെയിൻ തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറിയെന്ന് റെയിൽവേ
ന്യൂഡൽഹി: അടുത്തിടെ രാജ്യത്ത് നടന്ന ട്രെയിൻ തീപിടിത്തങ്ങളിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ. തീപിടിത്തങ്ങൾ ആകസ്മികമല്ലെന്നും പിന്നിൽ വ്യക്തമായ ആസൂത്രണത്തോടെ പ്രവർത്തിച്ച സാമൂഹിക വിരുദ്ധരുടെ പങ്കുണ്ടെന്നും റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തീപിടിത്ത സംഭവങ്ങളിൽ നടന്ന അന്വേഷണത്തിൽ അട്ടിമറി ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
സാധാരണ ഗതിയിലുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടോ സാങ്കേതിക തകരാറുകളോ അല്ല ഈ അപകടങ്ങൾക്ക് കാരണമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. രാജസ്ഥാനിലെ അമർപുര സ്റ്റേഷന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ ലിനൻ കത്തിച്ചതിനെ തുടർന്നാണ് ട്രെയിനിന് തീപിടിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹൗറയിൽ നടന്ന മറ്റൊരു സംഭവത്തിൽ ട്രെയിനിന്റെ ബാത്ത്റൂമിൽനിന്ന് പെട്രോളിൽ മുക്കിയ തുണി കണ്ടെടുത്തു. കോട്ടയിൽ രാജധാനി എക്‌സ്‌പ്രസ് ട്രെയിനിലും തീജ്വാലകൾ ആദ്യം ഉയർന്നത് ടോയ്‍ലറ്റിൽ നിന്നാണെന്നും അധികൃതർ വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷക്കാണ് പ്രധാന്യം നൽകിയതെന്ന് ആവർത്തിച്ച റെയിൽവേ, യാത്രക്കാർ ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും ആവശ്യപ്പെട്ടു. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 139 എന്ന നമ്പറിൽ വിളിക്കാനും നിർദേശം നൽകി. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ വിശദമായ അന്വേഷണം ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.