'നിൽക്കേണ്ടവർക്ക് നിൽക്കാം, അല്ലാത്തവർക്ക് പോകാം' തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ പ്രവർത്തകരോട് മമത ബാനർജി
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ പാർട്ടിയെ പുനർനിർമ്മിക്കാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് മുൻമുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ വസതിയിൽ നടന്ന പ്രവർത്തക യോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. ഈ ഘട്ടത്തിൽ പാർട്ടി വിടാൻ നിൽക്കുന്നവർക്കുള്ള മുന്നറിയിപ്പും മമത നൽകി.
പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാം. മറ്റ് പാർട്ടികളിലേക്ക് പോകുന്നവർക്ക് പോകാം. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. ആരെയും തടഞ്ഞുനിറുത്തില്ല. ഞാൻ വീണ്ടും പാർട്ടിയെ മുന്നിലെത്തിക്കും. തകരാറിലായ പാർട്ടി ഓഫീസുകൾ പുനർനിർമ്മിക്കും. തൃണമൂൽ കോൺഗ്രസ് ഒരിക്കലും തലകുനിക്കില്ലെന്നും മമത പറഞ്ഞു.തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
തൃണമൂൽ ഒരു കുടുംബമായി, ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് മമത പിന്നീട് എക്സിലും കുറിച്ചു. ശക്തമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ സ്ഥാനാർത്ഥികളെ പ്രശംസിക്കുകയും ചെയ്തു. സങ്കൽപ്പിക്കാനാവാത്ത അതിക്രമങ്ങളും നിരന്തരമായ ഭീഷണികളും നേരിട്ടിട്ടും അവർ അതുല്യമായ ധൈര്യത്തോടെ പോരാടി. ജനവിധിയെ കൊള്ളയടിക്കുന്നവരുടെ മുന്നിൽ ഞങ്ങൾ ഒരിക്കലും തലകുനിക്കില്ല. സത്യം വിജയിക്കുമെന്നും അവർ കുറിച്ചു.
Today, our Hon'ble Chairperson @MamataOfficial and our Hon'ble National General Secretary @abhishekaitc met with our contesting candidates, at Kalighat.They fought with unmatched courage despite facing unimaginable atrocities and relentless intimidation.The Trinamool Congress… pic.twitter.com/u4Of6S1D4l
— All India Trinamool Congress (@AITCofficial) May 15, 2026
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് തൃണമൂലിന് നേരിടേണ്ടി വന്നത്. ആകെയുള്ള 294 സീറ്റുകളിൽ ബി.ജെ.പി 207 സീറ്റുകാൾ നേടി ചരിത്ര വിജയം നേടി. 15 വർഷമായി ഭരണത്തിലിരുന്ന തൃണമൂലിന് 80 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. കൂടാതെ ഭവാനിപൂരിൽ ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെടുകയും ചെയ്തു.