വനിതാ അഭിഭാഷകർക്ക് സംവരണം വേണം, ഹർജി

Thursday 21 May 2026 12:47 AM IST

ന്യൂഡൽഹി: എല്ലാ ഹൈക്കോടതി പാനലിലും സർക്കാരിന്റെ ലാ ഓഫീസർ തസ്തികകളിലും കേന്ദ്ര, സംസ്ഥാന സർക്കാർ എം പാനലിലും വനിതാ അഭിഭാഷകർക്ക് കുറഞ്ഞത് 30 ശതമാനം സംവരണം ആവശ്യപ്പെട്ട് ലാഡ്ലി ഫൗണ്ടേഷൻ ട്രസ്റ്റ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു. പാനലുകളിൽ ഉൾപ്പെടുത്തുന്നതിനൊപ്പം വനിതാ അഭിഭാഷകർക്ക് കേസ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഹർജിക്കാരനായ വികാസ് സിംഗ് വാദിച്ചു. രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഏകദേശം 1.54 ദശലക്ഷം അഭിഭാഷകരിൽ ഏകദേശം 2.84 ലക്ഷം പേരാണ് വനിതകൾ. 1989ൽ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ശേഷം 11 സ്ത്രീകൾക്ക് മാത്രമേ സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുള്ളൂ. ഉന്നത ജുഡീഷ്യറിയിലും അസന്തുലിതാവസ്ഥയുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം, ഒരു വനിതാ അഭിഭാഷകയെ അറ്റോർണി ജനറലായോ സോളിസിറ്റർ ജനറലായോ നിയമിച്ചിട്ടില്ല.