തമിഴ്നാട്ടിൽ സ്കൂൾ ഫീസ് തോന്നുപോലെ പിരിക്കാനാവില്ല
ചെന്നൈ: എല്ലാ സ്വകാര്യ സ്‌കൂളുകളും സർക്കാർ നിശ്ചയിച്ച ട്യൂഷൻ ഫീസ് വിശദാംശങ്ങൾ അവരുടെ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കുന്നത് തമിഴ്നാട് സർക്കാർ നിർബന്ധമാക്കി. ഇക്കാര്യം ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ലംഘിക്കുന്ന സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകണം. എന്നിട്ടും അനുസരിക്കുന്നില്ലെങ്കിൽ നിയമ നടപടികളിലേക്ക് കടക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
നിരവധി സ്വകാര്യ സ്‌കൂളുകൾ നിശ്ചിത മാനദണ്ഡങ്ങൾക്കപ്പുറം വൻ തുക പിരിച്ചെടുക്കുന്നുണ്ടെന്ന നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ജൂൺ 4 മുതൽ എല്ലാ സർക്കാർ,സ്വകാര്യ സ്‌കൂളുകളും തുറക്കുന്നത്.
തമിഴ്നാട്ടിൽ 13,000ത്തിലധികം അംഗീകൃത സ്വകാര്യ സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
മാനദണ്ഡങ്ങൾ ലംഘിച്ച് ഏതെങ്കിലും സ്‌കൂളുകൾ അമിത ഫീസ് ഈടാക്കുന്നത് കണ്ടെത്തിയാൽ രക്ഷിതാക്കൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാം.