സത്യപ്രതിജ്ഞയ്ക്കിടെ രാഹുൽ ഗാന്ധിയുടെ പേരുപറഞ്ഞ് എംഎൽഎ,​ കൈയോടെ ഇടപെട്ട് ഗവർണർ

Thursday 21 May 2026 8:18 PM IST

ചെന്നൈ: തമിഴ്‌നാട്ടിലെ വിജയ് സർക്കാർ 23 പേരെക്കൂടി ഉൾപ്പെടുത്തി മന്ത്രിസഭ ഇന്ന് വികസിപ്പിച്ചിരുന്നു. പുതുതായി സത്യപ്രതിജ്ഞ ചെയ്‌തവരിൽ 21 പേർ ടി.വി.കെയിൽ നിന്നുള്ളവരാണ്. കൂടാതെ സഖ്യകക്ഷിയായ കോൺഗ്രസിൽ നിന്നുള്ള രണ്ട് പേരും മന്ത്രിസഭയിൽ ഇടംനേടി. ഇതോടെ ആറു പതിറ്റാണ്ടിനു ശേഷം കോൺഗ്രസ് വീണ്ടും ഭരണത്തിന്റെ ഭാഗമാകുകയാണ്. കോൺഗ്രസ് അംഗങ്ങളായ രാജേഷ് കുമാറും പി വിശ്വനാഥനുമാണ് സത്യപ്രതിജ്ഞ ചെയ്‌തത്.

സത്യപ്രതിജ്ഞയ്ക്കിടെ രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പേര് കോൺഗ്രസ് എം.എൽ.എ എസ്,​ രാജേഷ് കുമാർ പറഞ്ഞത് ശ്രദ്ധേയമായി. സത്യപ്രതിജ്ഞ നോക്കി വായിച്ച ശേഷമാണ് കോൺഗ്രസ് നേതാക്കളായ കാമരാജ്,​ രാജീവ് ഗാന്ധി,​ രാഹുൽ ഗാന്ധി എന്നിവർക്ക് അഭിവാദ്യമർപ്പിച്ചത്. കാമരാജ് വാഴ്കെ. ഭാരതരത്ന രാജീവ് ഗാന്ധി വാഴ്കെ. ജനനായകൻ രാഹുൽ ഗാന്ധി വാഴ്കെ എന്നായിരുന്നു രാജേഷ് കുമാറിനന്റെ മുദ്രാവാക്യം. തുടർന്ന് രാജേഷ് കുമാറിന്റെ നടപടിയിൽ ഗവർണർ ഇടപെടുകയും ചെയ്തു. ഇത് നിങ്ങളുടെ സത്യപ്രതിജ്ഞയിൽ ഉള്ളതല്ലല്ലോ എന്നാണ് ഗവർണർ ചോദിച്ചത്. ചിരിയോടെയായിരുന്നു ഗവർ‌ണറുടെ ചോദ്യം. രാജേഷ് കുമാറും മറുചിരി നൽകി സത്യപ്രതിജ്ഞാ രേഖയിൽ ഒപ്പിട്ടു.

തമിഴ്നാട്ടിൽ 59 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. രാജേഷ് കുമാറിന് ടൂറിസം വകുപ്പും വിശ്വനാഥന് ഉന്നത വിദ്യാഭ്യാസവും ലഭിക്കും. മുസ്ലിം ലീഗും മന്ത്രിസഭയിൽ അംഗമായി. ടി.വി.കെയുടെ ക്ഷണം സ്വീകരിച്ച് പാപനാശം എം.എൽ.എ എ.എം. ഷാജഹാൻ മന്ത്രിയാകും.