എഐ ഉപകരണം ധരിച്ച് പച്ചക്കറി വില്പന; യുവാവ് മാസം സമ്പാദിക്കുന്നത് രണ്ട് ലക്ഷത്തോളം രൂപ

Thursday 21 May 2026 12:38 PM IST

ബംഗളൂരു: എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പച്ചക്കറി വിൽക്കുന്ന യുവാവ് മാസം സമ്പാദിക്കുന്നത് ഏകദേശം രണ്ടുലക്ഷം രൂപ. ബംഗളൂരുവിലെ പച്ചക്കറി വില്പനക്കാരന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. എഐ ഡാറ്റ കളക്ഷൻ ഹെഡ്‌ഗിയർ ധരിച്ചുകൊണ്ടാണ് യുവാവ് വില്പന നടത്തുന്നത്.

വൈഭവ് എന്ന ഇൻസ്റ്റാഗ്രാം ഉപഭോക്താവ് പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. മണിക്കൂറിൽ 350 രൂപയാണ് പച്ചക്കറിക്കാരന്റെ വരുമാനമെന്ന് വീഡിയോയിൽ പറയുന്നു. എന്നാൽ ഇതിലെ സത്യാവസ്ഥയിൽ സ്ഥിരീകരണമില്ല. ഉപകരണം ധരിച്ചുകൊണ്ട് യുവാവ് ഉപഭോക്താക്കളുമായി ഇടപെടുന്നത് വീഡിയോയിൽ കാണാം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പരിശീലനത്തിനായി യഥാർത്ഥ ഡാറ്റ ശേഖരിക്കാനായാണ് വില്പനക്കാരൻ ഗിയർ ഉപയോഗിക്കുന്നതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

എഐ മോഡലുകൾ വികസിപ്പിക്കുന്ന കമ്പനികൾക്ക് വൈവിധ്യമാർന്ന ഗ്രൗണ്ട് ലെവൽ ഡാറ്റ ആവശ്യമാണ്. ആളുകൾ നഗരങ്ങളിലൂടെ സഞ്ചരിക്കുന്നതിന്റെ വീഡിയോ, ഓഡിയോ, സ്പേഷ്യൽ വിവരങ്ങൾ ക്യാപ്‌ചർ ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് ക്യാമറകളും മൈക്രോഫോണുകളും ഉള്ള ഹെഡ്-മൗണ്ട് ചെയ്ത റിഗ്ഗുകൾ. അതിനാൽതന്നെ ജോലിക്കൊപ്പം പച്ചക്കറിക്കാരൻ ഡാറ്റ ശേഖരണവും നടത്തുകയാണ് ചെയ്യുന്നതെന്നാണ് നിഗമനം.