മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു
ബംഗളൂരു: കർണാടക മുൻ രഞ്ജി ട്രോഫി താരം എസ്.എൽ അക്ഷയ് (39) മത്സരത്തിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ബംഗളൂരുവിൽ ലോക്കൽ ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു അന്ത്യം. ശിവമൊഗ്ഗ സ്വദേശിയായ അക്ഷയ് കെ.ആർ പുരത്തെ ഗ്രൗണ്ടിൽ മൂന്നാം ഡിവിഷൻ മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കർണാടകയ്ക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അക്ഷയ്. കർണാടക പ്രീമിയർ ലീഗിലും (നിലവിൽ മഹാരാജ ട്രോഫി KSCA T20) സജീവ സാന്നിദ്ധ്യമായിരുന്നു.
കരിയറിന് ശേഷവും ജൂനിയർ ലെവൽ കോച്ചായി സംസ്ഥാനത്തെ യുവപ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കെ.എസ്.സി.എനസൂർ മെമ്മോറിയൽ ഷീൽഡ് ടൂർണമെന്റിൽ ഭാരത് സിസിക്കെതിരെ സാഫയർ സിസിക്ക് വേണ്ടി കളിക്കുകയായിരുന്നു അക്ഷയ്. മത്സരത്തിൽ നാല് ഓവർ ബൗൾ ചെയ്തതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അക്ഷയ്‌യുടെ അപ്രതീക്ഷിത വിയോഗത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും മുൻ സഹതാരങ്ങളും അനുശോചനം രേഖപ്പെടുത്തി.