രജതിന്റെ മികച്ച ക്യാപ്റ്റൻസിക്ക് പിന്നിൽ കൊഹ്‌ലി 'ഫാക്ടർ'?
ബംഗളൂരു: രജത് പട്ടിദാർ നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫൈനലിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് തകർത്താണ് നിലവിലെ ചാമ്പ്യൻമാരായ ആർസിബി ഫൈനലിൽ പ്രവേശിച്ചത്. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ക്യാപ്റ്റൻ രജത് ഐപിഎൽ പ്ലേ-ഓഫ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ് ഇന്നലെ പുറത്തെടുത്തത്.
ഐപിഎല്ലിൽ ഒട്ടുമിക്ക ടീം ക്യാപ്റ്റൻമാരും നിരവധി വാർത്തകളിലും വിവാദങ്ങളിലും ഇടംനേടിയപ്പോൾ ബംഗളൂരുവിൽ സ്ഥിതി വ്യത്യസ്ഥമായിരുന്നു. ആരാധകരുടെയും മാദ്ധ്യമങ്ങളുടെയും ശ്രദ്ധ വിരാട് കൊഹ‌്ലിയിൽ നില ഉറപ്പിച്ചപ്പോൾ രജത് ക്യാപ്റ്റനെന്ന തന്റെ ജോലി കൃത്യമായി നിർവ്വഹിക്കുകയായിരുന്നു. വിവാദങ്ങളിലൂടെയും മൈതാനത്തെ സൗഹൃദ കളിയാക്കലുകളിലൂടെയും കൊഹ്‌ലി നിരവധി തവണ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നപ്പോൾ അതെല്ലാം രജതിന് കവചമായി മാറി.
വിരാട് ടീമിന്റെ നട്ടെല്ലായി കാണപ്പെടുന്നതിനാൽ കഴിഞ്ഞ സീസണിന്റെ തുടക്കം മുതൽ രജത് പട്ടിദാറിന്റെ പങ്ക് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആർസിബിയെ അവരുടെ കന്നി ഐപിഎൽ കിരീടത്തിലേക്ക് നയിച്ചത് രജതിന്റെ ക്യാപ്റ്റൻസിയിൽ ആയിരുന്നു. ഇന്നലെ നടന്ന ക്വാളിഫയർ വൺ മത്സരത്തിലൂടെ ഫൈനലിലേക്ക് യോഗ്യത നേടുന്നതിലും രജത് നിർണായക പങ്ക് വഹിച്ചു. 33 പന്തിൽ 93 റൺസ് നേടിയാണ് അദ്ദേഹം ടീമിനെ ഫൈനലിലേക്ക് നയിച്ചത്.
ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്ക്വാദ്, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർക്ക് അവരവരുടെ ടീമുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തപ്പോഴെല്ലാം കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആർസിബിയിൽ വിമർശനങ്ങൾ രജതിലേക്ക് എത്തുന്നതിന് പകരം കൊഹ്‌ലിയിലേക്ക് എത്തുന്നത് പതിവാണ്.കൊഹ്‌ലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തന്റെ കർത്തവ്യങ്ങളിൽ രജത് മികവ് പുലർത്തുന്നുവെന്നാണ് വിലയിരുത്തൽ.