വീണ്ടും ആക്രമിച്ചാൽ യുദ്ധം വ്യാപിക്കും: ഇറാൻ

Thursday 21 May 2026 7:18 AM IST

ടെഹ്‌റാൻ: യു.എസോ ഇസ്രയേലോ വീണ്ടും ആക്രമണത്തിന് മുതിർന്നാൽ,യുദ്ധം മിഡിൽ ഈസ്റ്റിനും അപ്പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് ഇറാൻ. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആണവ കരാറിൽ എത്തണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ശത്രുക്കൾ യുദ്ധത്തിന്റെ പുതിയ ഘട്ടം സംബന്ധിച്ച് പദ്ധതി തയ്യാറാക്കുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് ആരോപിച്ചു.

സമാധാന ചർച്ചയിൽ ധാരണയിലെത്താതെ തുടരുന്നതിനിടെ,​മദ്ധ്യസ്ഥ രാജ്യമായ പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ഇന്നലെ ടെഹ്റാനിലെത്തി. യു.എസിനും ഇറാനുമിടെയിലെ വിടവുകൾ നികത്തി കരാറിലെത്താൻ കൂടുതൽ സമയം വേണമെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. അതേസമയം,​ഇറാനെതിരായ യുദ്ധത്തിനിടെ ഡ്രോണുകളും യുദ്ധവിമാനങ്ങളും അടക്കം 42 വ്യോമയാനങ്ങളെ യു.എസിന് നഷ്ടമായെന്ന റിപ്പോർട്ട് പുറത്തുവന്നു.

ലെബനനിൽ

19 മരണം

ഇസ്രയേൽ ആക്രമണം തുടരുന്ന തെക്കൻ ലെബനനിൽ ഇന്നലെ 19 പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. ഏപ്രിൽ 16ന് യു.എസിന്റെ മദ്ധ്യസ്ഥതയിൽ വെടിനിറുത്തൽ നിലവിൽ വന്നെങ്കിലും തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലെബനനിൽ മാർച്ച് 2 മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,​070 കടന്നു.