ഇറാൻ കരാറിൽ ട്രംപിന് അതൃപ്തി : ആദ്യം ഭേദഗതി,​ ഒപ്പിടുന്നത് പിന്നെ

Monday 01 June 2026 7:50 AM IST

വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിറുത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ഇടക്കാല കരാർ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ, പുതിയ ഉപാധികൾ മുന്നോട്ടുവച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിന്റെ വ്യവസ്ഥകളിൽ നിരവധി ഭേദഗതികൾ വരുത്തണമെന്നാണ് ട്രംപിന്റെ ആവശ്യം.

യു.എസ്,​ ഇറാൻ ഉദ്യോഗസ്ഥർ നേരത്തെ സമവായത്തിലെത്തിയ വ്യവസ്ഥകളിലാണ് ട്രംപ് തിരുത്തൽ ആവശ്യപ്പെട്ടിരിക്കുന്നത്. കരാറിലെത്താൻ ട്രംപ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇനിയും വ്യക്തത ലഭിക്കാനുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥർ പറയുന്നു.

ഇടക്കാല കരാറിൽ ഒപ്പിട്ട് 60 ദിവസത്തിനുള്ളിൽ ആണവ വിഷയത്തിൽ ധാരണയിലെത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ,ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം യു.എസിന് എപ്പോൾ,എങ്ങനെ നൽകുമെന്നതടക്കം കാര്യങ്ങൾ വ്യക്തമാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. അതേ സമയം, യുറേനിയം യു.എസിന് വിട്ടുകൊടുക്കുമെന്ന് ഇറാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഞങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കും വരെ ഒരു കരാറിലും ഒപ്പുവയ്ക്കില്ല. സമ്മർദ്ദത്തിലൂടെ ഇറാനെ കീഴടക്കാമെന്നത് യു.എസിന്റെ പാഴ്‌സ്വപ്നം മാത്രം.

- മുഹമ്മദ് ബാഗേർ ഖാലിബാഫ്,

പാർലമെന്റ് സ്‌പീക്കർ, ഇറാൻ

ഡ്രോൺ

തകർത്തു

തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച യു.എസിന്റെ എം.ക്യു - 1 ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ. യു.എസ് പ്രതികരിച്ചിട്ടില്ല

കപ്പലിന് നേരെ

ആക്രമണം

നാവിക ഉപരോധം മറികടന്ന് ഇറാനിയൻ തുറമുഖത്തേക്ക് കടക്കാൻ ശ്രമിച്ച 'ലിയാൻ സ്റ്റാർ' എന്ന ഗാംബിയൻ ചരക്കുകപ്പലിനെ യു.എസ് നേവി തടഞ്ഞു. ഒമാൻ ഉൾക്കടലിൽ വച്ച് മുന്നറിയിപ്പുകൾ അവഗണിച്ചതോടെ എൻജിൻ റൂമിലേക്ക് മിസൈൽ തൊടുത്ത് കപ്പലിനെ നിശ്ചലമാക്കുകയായിരുന്നു. ആളപായമില്ല.