എബോള: ജാഗ്രതയിൽ ബ്രസീൽ

Monday 01 June 2026 7:57 AM IST

ബ്രസീലിയ: എബോള വൈറസ് ആശങ്ക സൃഷ്ടിക്കുന്നതിനിടെ, രോഗ ബാധിതൻ എന്ന് സംശയിക്കുന്നയാൾ ബ്രസീലിലെ സാവോ പോളോയിൽ നിരീക്ഷണത്തിൽ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോ (ഡി.ആർ കോംഗോ) സന്ദർശിച്ചെത്തിയ യുവാവാണ് പനിയടക്കം രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്. യുവാവ് ഐസൊലേഷനിലാണെന്നും ജാഗ്രത ശക്തമാക്കിയെന്നും ബ്രസീലിയൻ ആരോഗ്യ പ്രവർത്തകർ പറയുന്നു. യുവാവിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയാൽ, ബ്രസീലിന്റെ ചരിത്രത്തിലെ ആദ്യ എബോള കേസാകും.

നിലവിൽ എബോള വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമാണ് കോംഗോ. കോംഗോയിലും ഉഗാണ്ടയിലുമായി വൈറസ് ബാധിതരുടെ എണ്ണം 1030 കടന്നു. 240ലേറെ പേർ മരിച്ചു. നിലവിൽ കോംഗോയ്ക്കും ഉഗാണ്ടയ്ക്കും പുറത്ത് വൈറസ് സ്ഥിരീകരിച്ചിട്ടില്ല. വാക്സിനുകളോ പ്രത്യേക ചികിത്സയോ റാപ്പിഡ് ടെസ്റ്റുകളോ ഇല്ലാത്ത എബോളയുടെ തീവ്രതയേറിയ 'ബൂൻഡിബൂഗ്യോ" വകഭേദമാണ് പടരുന്നത്.