ആർ എസ് എസിന്റെ ചരിത്രം പറയുന്ന സിനിമയ്ക്കും സെൻസർ ബോർഡിന്റെ അനുമതിയില്ല, നായകൻ സഞ്ജയ് ദത്ത്
ന്യൂഡൽഹി: ആർ എസ് എസിന്റെ ചരിത്രം പറയുന്ന സിനിമയുടെ ട്രെയിലറിന് അനുമതി കൊടുക്കാതെ സെൻസർ ബോർഡ്. സഞ്ജയ് ദത്ത് നായകനായി എത്തുന്ന ആഖ്‌രി സവാൽ എന്ന ചിത്രത്തിന്റെ ട്രെയിലറിനാണ് അനുമതി നൽകാത്തത്. മേയ് എട്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതിനാൽ റിലീസ് തടസപ്പെടുമോ എന്ന ആശങ്കയിലാണ് അണിയറപ്രവത്തകർക്ക്.
സെൻസർ സർട്ടിഫിക്കേഷനായി ദിവസങ്ങൾക്കുമുമ്പാണ് ട്രെയിലർ സമർപ്പിച്ചത്. സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നതിന് വ്യക്തമായ കാരണവും അധികൃതർ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സാധാരണഗതിയിൽ ട്രെയിലർ സമർപ്പിച്ചാൽ മൂന്ന് പ്രവൃത്തിദിവസത്തിനുള്ളിൽ അനുമതി ലഭിക്കും. വിവാദങ്ങൾ ഒഴിവാക്കാനായി രണ്ടുതവണ മാറ്റങ്ങൾ വരുത്തിയാണ് ട്രെയിലർ സമർപ്പിച്ചത്.
ഏപ്രിൽ 20നായിരുന്നു ആദ്യം ട്രെയിലർ സമർപ്പിച്ചത്. തുടർന്ന് ഏപ്രിൽ 27ന് സ്ക്രീനിംഗും നടന്നു. പക്ഷേ ദിവസങ്ങൾ പലതുകടന്നിട്ടും സർട്ടിഫിക്കറ്റുമാത്രം ലഭിച്ചില്ല. ഉള്ളടക്കത്തിലെ പ്രശ്നമാണോ അനുമതി വൈകാൻ കാരണമെന്ന് സംശയമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് സിനിമാ പ്രവർത്തകർ. സിനിമയുടെ ഫസ്റ്റ്‌ലുക്കും ഔദ്യോഗിക ടീസറും നേരത്തേ പുറത്തിറങ്ങിയിരുന്നു.
അഭിജിത് മോഹൻ വാരംഗ് സംവിധാനം ചെയ്ത ചിത്രത്തിൽ ബാബറി മസ്ജിദ് ഉൾപ്പെടെ അതീവ പ്രാധാന്യവും സെൻസിറ്റീവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രം.നിഖിൽ നന്ദയും സഞ്ജയ് ദത്തും ചേർത്താണ് ചിത്രം നിർമ്മിച്ചത്.