ഒരുമണിക്കൂർ മരത്തെ വലംവയ്ക്കണമെന്ന് പറഞ്ഞ് ഭർത്താവിനെ വീടിന് പുറത്താക്കി; പിന്നാലെ യുവതിയെ പീഡിപ്പിച്ചു, ജോത്സ്യൻ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിലെ ചെന്നമ്മന കേരെയിൽ യുവതിയെ പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റിൽ. മോഹൻകുമാർ (38) ആണ് അറസ്റ്റിലായത്. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന 35കാരിയുടെ പരാതിയിലാണ് നടപടി. സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി പൂജ ചെയ്യാം എന്ന് പറഞ്ഞാണ് ഇയാൾ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്.
പിന്നാലെ ഇയാൾ യുവതിയുടെ വീട്ടിലെത്തി. പൂജയ്ക്കിടയിൽ യുവതിയുടെ മകനെയും ഭർത്താവിനെയും പുറത്തേക്ക് പറഞ്ഞയക്കുകയും യുവതിയെ ലെെംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എതിർത്തപ്പോൾ ദുർമന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തു. പൂജയുടെ ഭാഗമായി ഒരു മണിക്കൂർ മരത്തെ വലംവയ്ക്കണം എന്നാവശ്യപ്പെട്ടാണ് ഈ സമയത്ത് യുവതിയുടെ ഭർത്താവിനെയും മകനെയും പുറത്തേക്ക് അയച്ചത്.
2025 ഫെബ്രുവരിയിലാണ് മോഹൻകുമാർ യുവതിയുടെ വീട്ടിലെത്തിയത്. സംഭവത്തിന് പിന്നാലെ മാനസികമായി തകർന്ന യുവതി അടുത്തിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. പിന്നീടാണ് വിവരം യുവതി പുറത്തുപറയുകയും പരാതി നൽകുകയും ചെയ്തത്.