ജഡ്ജിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
ന്യൂഡൽഹി: ജഡ്ജിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലീഗൽ സർവീസസ് അതോറിറ്റി ഫുൾ ടൈം സെക്രട്ടറി അമൻ കുമാർ ശർമയെയാണ് മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ സഹോദരി ഭർത്താവ് കണ്ടെത്തിയത്. സൗത്ത് ഡൽഹിയിലെ സഫ്ദർജംഗിലാണ് സംഭവം. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്നറിയാൻ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
2021 ജൂൺ 19നാണ് അമൻ കുമാർ ശർമ ഡൽഹി ജുഡീഷ്യൽ സർവീസിൽ ചേർന്നത്. പൂനെയിലെ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി 2018ൽ ബിഎ എൽഎൽബി ബിരുദം നേടി. വിവിധ കോടതികളിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ്, സിവിൽ ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. സിവിൽ, ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ മികവ് പുലർത്തിയിരുന്നു. 2025 ഒക്ടോബറിൽ കർക്കർദൂമ കോടതിയിലെ നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റി ഫുൾ ടൈം സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.