ബികോം വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോക്‌ടർ സിറിയക് ജോർജ്  പിടിയിൽ

Friday 06 March 2026 12:22 PM IST

ഇടുക്കി: അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിലെ പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് ഇയാൾ പിടിയിലായത്. പിതാവ് ജോർജ് മാത്യു ഇന്നുരാവിലെ അറസ്റ്റിലായിരുന്നു. പ്രതിയെ ഒളിവിൽപ്പോകാൻ സഹായിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്. ഇന്നലെ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സിറിയക് കോട്ടയം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ എതിർക്കാനുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ ഇന്ന് സമർപ്പിക്കാനിരിക്കെയാണ് അറസ്റ്റ്.

ഫെബ്രുവരി 28നാണ് അപകടമുണ്ടായത്. തുടർന്ന് ഒളിവിൽപ്പോയ സിറിയക് ജോർജിന്റെ പേരിൽ പൊലീസ് ഇന്നലെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ചാലാക്കയിലെ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ് ഓടിച്ച മഹീന്ദ്ര എക്സ്.യു.വി 700 വാഹനമാണ് അമിതവേഗത്തിൽ അപകടമുണ്ടാക്കിയത്. ജാസ്‌ലിയ റോഡിലൂടെ തെറിച്ചുനീങ്ങുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വൈകിട്ട് ഏഴരയോടെ ഉണ്ടായ അപകടശേഷം വാഹനം നിറുത്താതെ പോയി.

എടവനക്കാട് കളത്തിപ്പറമ്പിൽ ജോൺസന്റെ മകളായ ജാസ്‌ലിയ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പാർട്ട്‌ടൈം ജോലിയും ചെയ്തായിരുന്നു പഠനം. ജാസ്‌ലിയ ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്‌ഷനി​ൽവച്ച് അപകടത്തിൽപ്പെട്ടത്.