SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.05 PM IST

പ്രതി കാറുമായി കുതിച്ചു; എക്സൈസ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Increase Font Size Decrease Font Size Print Page
padam
ഷിനാസ്

കൊച്ചി: കാറിൽനിന്ന് എം.ഡി.എം.എ കണ്ടെത്തിയതിന് പിന്നാലെ, എക്സൈസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുംവിധം വാഹനവുമായി കടന്ന് കാപ്പക്കേസ് പ്രതി. മട്ടാഞ്ചേരി സ്വദേശി ഷിനാസ് (28) ആണ് കടന്നുകളഞ്ഞത്. പ്രതിക്കായി എക്സൈസ് സംസ്ഥാനവ്യാപക അന്വേഷണം ആരംഭിച്ചു. പനമ്പള്ളിനഗറിൽ ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു നാടകീയ സംഭവങ്ങൾ. തലനാരിഴയ്ക്കാണ് എക്സൈസ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. 17.447 ഗ്രാം എം.ഡി.എം.എയാണ് കാറിൽ കണ്ടെത്തിയത്.

രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘം പാലാരിവട്ടത്തെത്തി. ഈ സമയം പനമ്പള്ളിനഗർ തങ്ങൾ നഗർ റോഡരികിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ ഇരിക്കുകയായിരുന്നു ഷിനാസ്. എക്സൈസ് സംഘം ഡോർ തുറപ്പിച്ച് കാർ പരിശോധിച്ചു. ഡാഷ്ബോർഡിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തതിന് പിന്നാലെ ഇയാൾ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പാഞ്ഞുപോകുകയായിരുന്നു. പ്രതിയെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.

എം.ഡി.എം.എ വഴിയരികിൽ സുരക്ഷിതമായി ഉപേക്ഷിച്ചശേഷം ഇതിന്റെ ചിത്രവും ലൊക്കേഷനും ആവശ്യക്കാർക്ക് വാട്സ്ആപ്പ് വഴി കൈമാറുകയും ഇതിനായുള്ള പണം മുൻകൂറായി ഗൂഗിൾ പേയിലൂടെ വാങ്ങുന്നതുമാണ് ഇയാളുടെ രീതി.

2024 ജനുവരിയിൽ മട്ടാഞ്ചേരി പൊലീസ് കാപ്പ ചുമത്തി പാലക്കാട്ടേക്ക് നാടുകടത്തിയ ഷിനാസ് രാത്രികാലങ്ങളിൽ കൊച്ചി നഗരത്തിൽ കാറിൽ കറങ്ങിനടന്ന് എം.ഡി.എം.എ ഇടപാടുണ്ടെന്ന് എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.

തുടർന്ന് ഷിനാസിനെ പിടികൂടാനുള്ള നീക്കത്തിലായിരുന്നു എക്സൈസ്. 200 ഗ്രാം എം.ഡി.എം.എ കൈവശം വച്ചതിനടക്കം അറസ്റ്റിലായപ്പോഴാണ് ഷിനാസിനെതിരെ കാപ്പ ചുമത്തി പൊലീസ് പാലക്കാട്ടേയ്ക്ക് നാടുകടത്തിയത്. കാപ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഷിനാസ് കാപ്പ കമ്മിറ്റിക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അതേസമയം, പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ എക്സൈസ് ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മട്ടാഞ്ചേരി എസ്.എച്ച്.ഒയ്ക്ക് കൈമാറി. റിപ്പോർട്ട് കോടതിയിലും ഹാജരാക്കും.

 ആഫിക്കൻ കണക്ഷൻ

ബംഗളൂരുവിൽ താമസിക്കുന്ന ആഫ്രിക്കൻ വംശജനാണ് ഷിനാസിന് ലഹരി എത്തിച്ച് നൽകുന്നതെന്നാണ് കണ്ടെത്തൽ. വൻതോതിൽ ലഹരി ഇടപാടാണ് ഇവർ തമ്മിൽ നടക്കുന്നതെന്നാണ് വിവരം. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. ഇയാളുടെ സിം പരിശോധിക്കുമ്പോൾ പാലക്കാടാണെങ്കിലും ദിവസവും കൊച്ചിൽ വന്നുപോകുന്നതായാണ് സൂചന. ഇയാളിൽ നിന്ന് ലഹരിവാങ്ങിയവരിലേക്കും അന്വേഷണം നീളുന്നുണ്ട്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY